കുന്നംകുളം: വീടുകയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആർത്താറ്റ് കുന്നംകുളം മാർത്തോമാ സഭ ഇടവക വികാരി ഫാ. ജോബി ജേക്കബിനെ മലബാർ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ഫാ. ജോബി താമസിക്കുന്ന തെക്കേപുറത്തെ വീട്ടിൽ മെത്രാപ്പോലീത്ത എത്തിയത്. തൊഴിയൂർ സഭ അല്മായ ട്രസ്റ്റി ബിനോയ് പി. മാത്യു , സ്റ്റെഫാനോ ശെമ്മാച്ചൻ എന്നിവർ കൂടെയുണ്ടായിരുന്നു. അര മണിക്കൂറോളം മെത്രാപ്പോലീത്ത ഫാ. ജോബിയുടെ വീട്ടിൽ ചെലവഴിച്ചു.
ഉണ്ടായ സംഭവങ്ങളും മറ്റും ചോദിച്ചറിയുകയും ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷിക്കുകയും ചെയ്തു. സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥനയും നടത്തി. മാർത്തോമ സഭ ഇടവക ഭാരവാഹികളായ പി.ഐ. ജോസ്, ഗിൽബർട്ട് പോൾ, ബൈജു സി. പാപ്പച്ചൻ, കുരുവിള തോമസ്, അംഗം അജിത്ത് എം ചീരൻ എന്നിവരും ഉണ്ടായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് കുർബാന കഴിഞ്ഞ് വീട്ടിലെത്തിയ ഫാ. ജോബിയെ ഇടവകയിലെ മറ്റൊരു അംഗമായ തെക്കേക്കര വീട്ടിൽ വിൽസണ് ആക്രമിച്ചത്. അക്രമത്തിൽ ഫാ. ജോബിയുടെ ഭാര്യ ഷൈനിക്കും പരിക്കേറ്റിരുന്നു.
സംഭവത്തോടനുബന്ധിച്ച് വിൽസനെ പോലീസ് അറസ്റ്റു ചെയ്യുകയും വധശ്രമത്തിനു കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. വൈദികനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ വ്യാപകമായ പ്രതിഷേധവും ഉയർന്നിരുന്നു.
അക്രമത്തിൽ പരിക്കേറ്റ വൈദികനെ മെത്രാപ്പോലീത്ത സന്ദർശിച്ചു
12:50 AM Sep 28, 2022 | Deepika.com