റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള ഭാഗം മെച്ചപ്പെട്ടതോടെ വാഹനാപകടങ്ങളും ഏറുന്നു. ഇരുചക്രവാഹനങ്ങളുടേതടക്കം പ്രതിദിനം രണ്ടും മൂന്നും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്കു കാരണമാകുന്നത്. റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ അപായ സൂചനാ ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും പൂർണമാകാത്തതും പ്രശ്നമാകുന്നുണ്ട്.
പാതയിൽ ഉതിമൂട്ടിൽ ഇതിനോടകം അപകടങ്ങളിൽപെട്ട് മൂന്ന് ജീവനുകൾ പൊലിഞ്ഞു. തിങ്കളാഴ്ച രാത്രിയും ഒരാൾ മരിച്ചു. ഉതിമൂടിനും മൈലപ്രയ്ക്കും മധ്യേയുള്ള ഭാഗം അപകടങ്ങളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. ഉതിമൂട് ഭാഗത്തെ അപകടങ്ങൾ കുറയ്ക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ കഴിഞ്ഞദിവസം എംഎൽഎ യോഗം വിളിച്ചിരുന്നു. അതേദിവസം രാത്രിയാണ് വീണ്ടും അപകടമുണ്ടായത്.
ശബരിമല പാതയുടെ ഭാഗമായ മണ്ണാരക്കുളഞ്ഞിവരെയുള്ള ഭാഗത്തും മുന്നറിയിപ്പ് ബോർഡുകളൊന്നുമില്ല. റോഡ് മുൻപരിചയമില്ലാത്ത വാഹനങ്ങൾ അമിതവേഗത്തിലെത്തി അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതായും പറയുന്നു. ന്യൂ ജെൻ ബൈക്കുകളും റോഡിൽ കൂടുതലായി അപകടത്തിൽപെടുന്നുണ്ട്. വളവുകളിൽ സ്ഥാപിച്ചിട്ടുള്ള ഇടിതാങ്ങികളാണ് പലപ്പോഴും ഇവർക്ക് സംരക്ഷണവേലിയായി മാറുന്നത്.
റോഡിന്റെ നിർമാണത്തോടൊപ്പം സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തീകരിക്കാത്തതാണ് അപകടം വർധിക്കാൻ കാരണം. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും മറ്റൊരു കാരണമാകുന്നുണ്ട്. ദിനംപ്രതിയുണ്ടാകുന്ന അപകടങ്ങളിൽ പലതിനും കാഠിന്യം കുറവുള്ളതിനാലാണ് വിവരം പുറത്തു വരാത്തത്.
റിംമ്പിൾട്രിപ്പ് പതിച്ച വരകളിൽ സുരക്ഷാ സൂചന നല്കിയിട്ടുണ്ട്. അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾക്ക് നിലവിൽ പതിച്ച റിംമ്പിൾസ്ട്രിപ്പ് യാതൊരു തടസവും ഇല്ലാത്തതിനാൽ, വാഹനങ്ങൾ ബ്രേക്കും പോലും ചെയ്യാതെ വരുന്ന വേഗതയിൽ കടന്നു പോകുകയാണ്. ഓവർടേക്കിംഗ് നിരോധിച്ചിട്ടുള്ള മേഖലകളിൽ പോലും യാതൊരു ശ്രദ്ധയുമില്ലാതെയാണ് വാഹനങ്ങൾ പായുന്നത്. വേഗ നിയന്ത്രണത്തിനായി റോഡുകളിൽ ബാരിക്കേഡുകളോ ലൈറ്റുകളോ സ്ഥാപിച്ചിട്ടുമില്ല. ഗ്രാമാന്തരീക്ഷത്തിൽ വാഹനങ്ങൾ ഓടിക്കുന്നവർ പലർക്കും ഈ വരകളെ സംബന്ധിച്ച് അജ്ഞതയുണ്ടെന്നും പറയുന്നു. സീബ്രാലൈനുകളും ജംഗ്ഷനുകളും വരുന്ന ഭാഗങ്ങളിൽ വേഗം കുറയ്ക്കാനും പല വാഹനങ്ങളും തയാറാകുന്നില്ല.
ഗ്രാമീണപാതകളിലും
അപകടങ്ങൾക്കു കുറവില്ല
റാന്നി: തിങ്കളാഴ്ച റാന്നിയുടെ വിവിധ ഭാഗങ്ങളിൽ വാഹനാപകടങ്ങളുടെ ദിവസമായിരുന്നു. ഉതിമൂട്ടിൽ സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ട സംഭവത്തിനൊപ്പം മഠത്തുംചാൽ - മുക്കൂട്ടുതറ റോഡിലെ മണ്ണിൽപ്പടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു. പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രി ഏഴരയോടെ അത്തിക്കയം - വെച്ചൂച്ചിറ റോഡിൽ വനത്തും മുറിയിലും അപകടമുണ്ടായി ഇരു ദിശകളിൽ നിന്നെത്തിയ ബൈക്കുകൾ തമ്മിലുണ്ടായ കൂട്ടിയിടിച്ചത്. ബൈക്കുകളിൽ യാത്ര ചെയ്തിരുന്ന അഞ്ച് യുവാക്കൾക്ക് പരിക്കേറ്റു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പെരുനാട് പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പിഎം റോഡ് മെച്ചപ്പെട്ടതിനു പിന്നാലെ അപകടപ്പെരുമഴ
10:44 PM Sep 27, 2022 | Deepika.com