ആറന്മുള: നെഹ്റുട്രോഫി മത്സര വള്ളംകളിയില്‍ ഒന്നാമതെത്തിയ കാട്ടില്‍തെക്കേതില്‍ ചുണ്ടന് തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഭാരവാഹികളും ചുണ്ടന്റെ ഉടമ ബിജോയിയും കഴിഞ്ഞ ദിവസം ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ എത്തി ട്രോഫി സമര്‍പ്പിച്ച് പ്രാര്‍ഥന നടത്തി.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് ലീഡിംഗ് ക്യാപ്റ്റന്‍ മനോജ് പത്തുതെങ്ങ്, താളക്കാരന് ബാലു ദയാന്തന്, ഗാന്ധിരാജ്, ഒന്നാം തുഴക്കാരന് വരുണ്‍ ശർമ, കമ്മിറ്റി അംഗം സോനു എന്നിവര്‍ അടങ്ങിയ എട്ടംഗ സംഘമാണ് ആറന്മുളയില് എത്തിയത്.
കാട്ടില്‍ തെക്കേതില്‍ ചുണ്ടന്റെ ഉടമ ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ പൂവത്തൂര്‍ കിഴക്ക് പള്ളിയോട കടവിലെത്തി.
നീലകണ്ഠവിലാസം എന്‍എസ്എസ് കരയോഗം സെക്രട്ടറി പത്തികിഴക്കേതില് ശശികുമാര്‍, കരയോഗ അംഗം അജീഷ് പി. അരവിന്ദ് എന്നിവര്‍ കടവില്‍ ബിജോയിയേയും സംഘത്തേയും പൊന്നാട അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് പൂവത്തൂര്‍ കിഴക്ക് പള്ളിയോടത്തിലായിരുന്നു ആറന്മുളയിലേക്കുള്ള യാത്ര. പള്ളാത്തുരുത്തി ബോട്ട്ക്ലബിന്റെ ഒന്നാം തുഴക്കാരന് വരുണ്‍ ശർമ പള്ളിയോടത്തിന്റെ ഒന്നാം കൂമ്പത്ത് സ്ഥാനം പിടിച്ചു.
ആറന്മുള ക്ഷേത്രത്തിലെത്തിയ സംഘം വഞ്ചിപ്പാട്ടുപാടി ക്ഷേത്രത്തിന് വലം വച്ച് കൊടിമര ചുവട്ടിലെത്തി നെഹ്റുട്രോഫി സമര്‍പ്പിച്ച് അനുഗ്രഹം തേടി. ആറന്മുള ഉത്രട്ടാതി ജലമേളയില്‍ എ-ബാച്ചില്‍ ഒന്നാം സ്ഥാനം നേടിയ മല്ലപ്പുഴശേരി പള്ളിയോടത്തിലെ തുഴച്ചില്‍കാര്‍ മന്നം ട്രോഫിയുമായും ക്ഷേത്രത്തിലേക്ക് എത്തിയിരുന്നു.
രണ്ടുട്രോഫിയും ഏന്തി തുഴച്ചില്‍കാര്‍ നടത്തിയ പ്രകടനം ഭക്തര്‍ക്ക് വേറിട്ട അനുഭവം ഒരുക്കി. വള്ളസദ്യയിൽ പങ്കെടുത്ത ശേഷമാണ് സംഘം മടങ്ങിയത്.
നെഹ്റുട്രോഫിയുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് ആറന്മുളയിൽ
10:44 PM Sep 27, 2022 | Deepika.com