ചിറ്റാർ: വേലന്‍പ്ലാവ് ആദിവാസി കോളനിയില്‍ പദ്ധതിയുണ്ടായിട്ടും കുടിവെള്ളമില്ല. വന്യമൃഗങ്ങളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്ന ആദിവാസികളെ സഹായിക്കാന്‍ ഒരു പദ്ധതിയും പഞ്ചായത്ത് ചെയ്യുന്നില്ലെന്ന പരാതിയുമായി പ്രദേശവാസികള്‍. ചുറ്റിലും വനമായതിനാല്‍ പുറത്തുപോയി വെള്ളം പോലും ശേഖരിക്കാനാകാത്ത സ്ഥിതിയുണ്ട്. ഇതിനായി പ്രത്യേക കുടിവെള്ള പദ്ധതി തയാറാക്കിയത്.
പെരുനാട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍പ്പെട്ട വേലന്‍പ്ലാവ് കോളനിയില്‍ 24 കുടുംബങ്ങളാണ് താമിക്കുന്നത്. കോളനിയിലെ ജലവിതരണം ലക്ഷ്യമാക്കി 16 ലക്ഷം രൂപയോളം ചെലവു ചെയ്ത് സ്ഥാപിച്ച പദ്ധതി 2020 ജൂലൈയില്‍ കമ്മീഷന് ചെയ്തതാണ്. പദ്ധതിയുടെ ഭാഗമായി കിണർ പുനരുദ്ധരിച്ച് വെള്ളം പന്പു ചെയ്യാന്‍ മോട്ടോറും 27 പൊതുടാപ്പുകളും ജലവിതരണത്തിനു ഇരുമ്പ് പൈപ്പും സ്ഥാപിച്ചു. പമ്പിംഗ് മോട്ടോറിന് വൈദ്യുത കണക്ഷനും എടുത്തിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ഇത്രയൊക്കെ ചെയ്തു ശിലാഫലകവും സ്ഥാപിച്ച് കരാറുകാര്‍ മടങ്ങി. വെള്ളം മാത്രം എത്തിയില്ല. പദ്ധതി ഇത്തരത്തില്‍ കിടക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി.
പദ്ധതി കമ്മീഷന് ചെയ്തിട്ടില്ലെങ്കിലും മോട്ടോറിന്റെ റീഡിംഗ് കെഎസ്ഇബി കൃത്യമായി എടുക്കുന്നുണ്ട്. അവരുടെ കണക്കില്‍ 2021 മാര്‍ച്ച് 15ന് ത്രീ ഫേസ് കണക്ഷന് നല്‍കിയിട്ടുണ്ട്. ഇതേവരെ ഒരു ബില്ലും അടച്ചിട്ടില്ല. നിലവില്‍ 2007 രൂപ കുടിശികയുള്ളതായി പറയുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തുടങ്ങിയ പദ്ധതിയോട് അധികൃതർ വേണ്ടത്ര താത്പര്യം കാട്ടുന്നില്ല.
വെള്ളമെത്തുന്നതും കാത്ത് വേലൻപ്ലാവ് കോളനി ശുദ്ധജല പദ്ധതി
10:41 PM Sep 27, 2022 | Deepika.com