ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ നോക്കുകുത്തിയായി ഒരു ബസ് സ്റ്റോപ്പ്. ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂർ റൂട്ടിൽ സെന്റ് ജോസഫ്സ് കോളജിനു സമീപമാണ് നോക്കുകുത്തിയായി ബസ് സ്റ്റോപ്പുള്ളത്.
കോളജിലെ നിരവധി വിദ്യാർഥിനികളാണ് ഇതുമൂലം കഷ്ടപ്പെടുന്നത്. കോളജിൽ നിന്നും വിദ്യാർഥികൾ ഏറെ ദൂരം നടന്നു വേണം കാക്കാത്തിരുത്തി റോഡിലുള്ള ബസ് സ്റ്റോപ്പിലെത്തിച്ചേരാൻ. 1971ൽ കോളജ് അധികൃതർ നിർമിച്ച ഈ ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്താത്തത് അധികൃതരുടെ ഭാഗത്തുനിന്നും വേണ്ടത്ര രീതിയിലുള്ള സഹകരണം ലഭിക്കാത്തതിനുള്ള തെളിവാണ്. ഇതു സംബന്ധിച്ച് ജനപ്രതിനിധികളടക്കമുള്ളവർക്ക് നിരവധി തവണ പരാതി നൽകിയിട്ടും ഇക്കാര്യത്തിൽ അവഗണന മാത്രമാണ് ഉണ്ടായിട്ടുള്ളത്.
നിരവധി സമ്മർദങ്ങൾ ചെലുത്തിയതിനു ശേഷമാണ് രാവിലെ കോളജ് ആരംഭിക്കുന്ന സമയത്തും അവസാനിക്കുന്ന സമയത്തും ബസുകൾ നിർത്താമെന്ന ധാരണ ഉണ്ടായത്.
പോലീസ് ഈ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടെങ്കിലേ ഇതു നടപ്പാകാറുള്ളൂ. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടികൾ ഉണ്ടാകണമെന്നാണ് കോളജധികൃതരുടെയും വിദ്യാർഥിനികളുടെയും പ്രധാന ആവശ്യം.
കാക്കാത്തിരുത്തി റോഡിലെ ബസ് സ്റ്റോപ്പിലെത്തുന്നതിനായി കോളജ് വിദ്യാർഥിനികൾ ഏറെ ദൂരം നടക്കുന്നതു മൂലം അപകട സാധ്യത ഉള്ളതായും ചന്തക്കുന്ന് ജംഗ്ഷനിൽ ഗതാഗതകുരുക്ക് രൂക്ഷമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്. കഴിഞ്ഞദിവസം കോളജിലെ പിടിഎ ഭാരവാഹികൾ റവന്യുമന്ത്രിക്കു പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ കളക്ടറുമായി സംസാരിച്ച് വ്യക്തത വരുത്താമെന്ന് മന്ത്രി അറിയിച്ചു.
നോക്കുകുത്തിയായി ഒരു ബസ് സ്റ്റോപ്പ്
12:40 AM Sep 27, 2022 | Deepika.com