കൊച്ചി: യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു. കൊച്ചി മരട് പോലീസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്കു ഹാജരായ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. 354 സെക്ഷനിലെ 1,4 വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതാണ് കുറ്റം. ജാമ്യം ലഭിക്കാവുന്ന കേസ് ആയതിനാല്‍ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
ശനിയാഴ്ച ഹാജരാകാനാണു ശ്രീനാഥ് ഭാസിയോട് പോലീസ് നേരത്തേ നിർദേശിച്ചിരുന്നത്. സാവകാശം ആവശ്യപ്പെട്ടതോടെ തിങ്കളാഴ്ചയിലേക്കു മാറ്റി. ഇന്നലെയും ഹാജരാകില്ലെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് ഉച്ചയോടെ ശ്രീനാഥ് ഭാസി മരട് സ്റ്റേഷനിലെത്തി എസ്ഐക്കു മുന്നില്‍ റിപ്പോര്‍ട്ട് ചെയ്തത്. കുറ്റം ചെയ്തിട്ടില്ല എന്ന നിലപാടിലായിരുന്നു ശ്രീനാഥ് ഭാസി. പരാതിക്കാരിയുടെ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു.
ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഒരു ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടയിലായിരുന്നു സംഭവം. ചോദ്യം ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് അവതാരകയുടെ പരാതി.
ശ്രീനാഥ് ഭാസി പ്രകോപിതനാകാനുള്ള കാരണം വ്യക്തമാകുന്നതിനായി അഭിമുഖത്തിന്റെ വീഡിയോ ദൃശ്യം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
അതേസമയം, മറ്റൊരു അഭിമുഖത്തില്‍ നടന് അവതാരകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതും പോലീസിനു ലഭിച്ചിട്ടുണ്ട്.
അവതാരകയോടു മോശമായി പെരുമാറിയ കേസ് ; ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു
12:31 AM Sep 27, 2022 | Deepika.com