തൃശൂർ: ഏഴു വയസുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയയാൾക്ക് വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അമല നഗറിൽ പറപ്പുള്ളി ജോസിനെ (65) തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരനാണു ശിക്ഷിച്ചത്.
പോക്സോ നിയമം ഒന്പത്, പത്ത് വകുപ്പുകൾ പ്രകാരം ഏഴു വർഷം കഠിന തടവിനും 50,000 രൂപ പിഴയടയ്ക്കാനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 വകുപ്പു പ്രകാരം അഞ്ചു വർഷം കഠിന തടവിനും 50,000 രൂപ പിഴയടയ്ക്കാനുമാണ് വിധി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ജയിൽശിക്ഷ അനുഭവിക്കണം. പിഴയടച്ചാൽ തുക ക്രിമിനൽ നടപടി നിയമം 357 വകുപ്പു പ്രകാരം അതിജീവിതയ്ക്കു നല്കാനും വിധിന്യായത്തിൽ പരാമർശമുണ്ട്.
2014- 2015 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആരുമില്ലാത്ത സമയത്ത് ബാലികയെ പ്രലോഭിപ്പിച്ച് വീട്ടിലേക്കു വിളിച്ചുവരുത്തി പലതവണകളായി പീഡിപ്പിച്ചെന്നാണു കേസ്. പേരാമംഗലം പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ സർക്കാർ ജീവനക്കാരനെന്ന നിലയിൽ പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തി ഗുരുതരമായ കുറ്റകൃത്യമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. സംഭവത്തെ തുടർന്ന് പ്രതിയെ ജോലിയിൽനിന്നു പിരിച്ചു വിട്ടിരുന്നു.
ഇൻസ്പെക്ടർമാരായ ബി. സന്തോഷ്, ഇ. ബാലകൃഷ്ണൻ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് . പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.
12 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും
12:31 AM Sep 27, 2022 | Deepika.com