സ്വന്തം ലേഖകൻ
ഷൊർണൂർ: ജനസഹസ്രങ്ങൾ ഒഴുകിയെത്തി., രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പാലക്കാട് ജില്ലയിൽ ആവേശോജ്വല വരവേൽപ്പ്. ഇന്നലെ രാവിലെ ആറരയോടെ ജില്ലാ അതിർത്തിയായ ഷൊർണൂർ കൊച്ചി പാലത്തിനു സമീപം ജില്ലാ സംസ്ഥാന നേതാക്കൾ ചേർന്ന് യാത്രയ്ക്ക് വൻ വരവേൽപ്പ് നല്കി. രാഹുൽ ഗാന്ധിക്കൊപ്പം പ്രതിപക്ഷ നേതാവ് വിഡി. സതീശൻ, രമേശ് ചെന്നിത്തല കെ.മുരളീധരൻ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരും ആയിരക്കണക്കിന് പ്രവർത്തകരും തൃശൂരിൽനിന്ന് പാലക്കാട് ജില്ലയിൽ പ്രവേശിച്ചു.
ഷൊർണൂർ എസ്എംപി ജംഗ്ഷനിൽ വച്ച് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, വി.കെ. ശ്രീകണ്ഠൻ എംപി, സി.പി. മുഹമ്മദ്, സി.വി. ബാലചന്ദ്രൻ, ഷാഫി പറന്പിൽ എംഎൽഎ, വി.ടി. ബാൽറാം എന്നിവർ ചേർന്ന് യാത്രയെ വരവേറ്റു.
രാഹുൽ ഗാന്ധിയെയും നേതാക്കന്മാരെയും കണ്ടതോടെ നേതാക്കന്മാരുടെയും പ്രവർത്തകരുടെയും ആവേശം അണപൊട്ടി. വിവിധ വാദ്യഘോഷങ്ങളുടെയും ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികളോടെയും കൂടിയാണ് പ്രവർത്തകർ രാഹുൽ ഗാന്ധിയെ വരവേറ്റത്. അദ്ദേഹത്തിന്റെ കൂറ്റൻ കട്ടൗട്ടറുകളും പ്രവർത്തകർ ഉയർത്തിക്കാട്ടി.
ഷൊർണൂർ എസ്എംപി ജംഗ്ഷനിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയാണ് പാലക്കാട് ജില്ലയിലുള്ള യാത്രയ്ക്ക് രാഹുൽഗാന്ധി തുടക്കം കുറിച്ചത്. കനത്ത സുരക്ഷയാണ് രാഹുൽഗാന്ധിക്ക് യാത്രയ്ക്കുടനീളം നല്കിയത്. എസ്പിജി സുരക്ഷയ്ക്ക് പുറമേ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സായുധ പോലീസും യാത്രയ്ക്ക് അകന്പടിയേകി. റോഡിനിരുവശവും കാത്തുനിന്ന സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും കൈ ഉയർത്തി അഭിവാദ്യം ചെയ്തു കൊണ്ടാണ് രാഹുൽ മുന്നോട്ടു നീങ്ങിയത്. കുളപ്പുള്ളി വഴിയാണ് യാത്ര പട്ടാന്പിയിൽ എത്തിയത്.
ഇതിനിടെ കെപിസിസിയുടെയും എഐസിസിയുടെയും നിരവധി നേതാക്കൾ ജാഥയിൽ സംബന്ധിച്ചു. രാവിലെ 11 ഓടെ യാത്ര പട്ടാന്പിയിൽ എത്തി. രാജപ്രസ്ഥം ഓഡിറ്റോറിയത്തിൽ അട്ടപ്പാടിയിലെ ആദിവാസികളുമായി അദ്ദേഹം സംവദിച്ചു. ആദിവാസി മൂപ്പന്മാർ, ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയവർ എന്നിവരുമായിട്ടായിരുന്നു സംവാദം. ഇതിനിടെ നേതാക്കന്മാരുമായി ആശയവിനിമയം നടത്താനും അദ്ദേഹം സമയം കണ്ടെത്തി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പ്രവർത്തകരാണ് ജാഥയെ വരവേല്ക്കാനും യാത്രക്ക് അകന്പടിയാകാനും എത്തിച്ചേർന്നത്. പട്ടാന്പിയിൽ എത്തിയ യാത്രയെ മുത്തുക്കുടകളും വർണ്ണ വൈവിധ്യമാർന്ന ദൃശ്യങ്ങളും തനതു കലാരൂപങ്ങളും അണിനിരത്തിയാണ് വെടിക്കെട്ടോടു കൂടി പട്ടാന്പിക്കാർ സ്വാഗതം ചെയ്തത്. ഇവിടെയും നൂറുകണക്കിന് പ്രവർത്തകർ രാഹുലിനെ കാണാൻ കാത്തു നിന്നിരുന്നു.
ഭക്ഷണവും വിശ്രമവും ഇവിടെയാണ് ഏർപ്പെടുത്തിയിരുന്നത്. രാത്രിയോടെ പട്ടാന്പിയിൽ പൊതുമഹാസമ്മേളനവും നടന്നു. എഐസിസിയുടെയും കെപിസിസിയുടെയും മുതിർന്ന നേതാക്കൾ സംബന്ധിച്ചു. പാലക്കാടിന്റെ ഹരിതചരിത്രത്തിൽ പുതിയൊരധ്യായം എഴുതിച്ചേർത്താണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര പാലക്കാട് ജില്ലയിൽ ആദ്യദിവസം അവസാനിപ്പിച്ചത്.
ഭാരത് ജോഡോ യാത്രയ്ക്കു പാലക്കാട് ജില്ലയിൽ ഉജ്വല സ്വീകരണം
12:31 AM Sep 27, 2022 | Deepika.com