കോന്നി സർക്കാർ മെഡിക്കൽ കോളജിന് അഖിലേന്ത്യ മെഡിക്കൽ കൗൺസിൽ അംഗീകാരമായെങ്കിലും വിദ്യാർഥി പ്രവേശനത്തിനു മുന്‍പായി നിരവധി കടന്പകൾ കടക്കേണ്ടതുണ്ട്. ഇത് സാധ്യമാക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നതെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎയും ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യരും പറഞ്ഞു.
അക്കാഡമിക് ബ്ലോക്കിന്റെ പണികൾ പൂർണമായിട്ടില്ല. രണ്ടുമാസത്തിനുള്ളിൽ ഇത് പൂർത്തീകരിചച് ന്നാംവർഷ ക്ലാസുകൾ അവിടെത്തന്നെ തുടങ്ങാമെന്നാണ് പ്രതീക്ഷ. സാധ്യമാകുന്നില്ലെങ്കിൽ പുറത്ത് ഇതിനുള്ള സൗകര്യം ഒരുക്കും. ലൈബ്രറി, ലാബോറട്ടറി സൗകര്യങ്ങൾ സജ്ജമായിട്ടുണ്ട്. ഹോസ്റ്റൽ, ക്വാർട്ടേഴ്സുകളുടെ നിർമാണം പൂർത്തിയായിട്ടില്ല. ക്ലാസുകൾ തുടങ്ങുന്പോൾ എന്തായാലും കുട്ടികൾ ഹോസ്റ്റൽ ഉറപ്പാക്കുമെന്ന് എംഎൽഎ പറഞ്ഞു.
പത്തനംതിട്ട ജനറൽ ആശുപത്രി ബേസ് ആശുപത്രിയാക്കിക്കൊണ്ടാണ് ഇപ്പോഴത്തെ പ്രവർത്തനം. മെഡിക്കൽ കോളജ് ആശുപത്രിയിൽ 100 കിടക്കകൾ ഉണ്ടാകും. 270 കിടക്കകളുടെ സൗകര്യമാണ് ആശുപത്രിയിൽ ആദ്യഘട്ടത്തിൽ ചെയ്തിരിക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിക്കണമെന്നാണ് നാഷണൽ മെഡിക്കൽ കൗൺസിൽ നിബന്ധന. ഇത് സാധ്യമാക്കാനാകുമെന്നും എംഎൽഎയും കളക്ടറും പറഞ്ഞു.
മെഡിക്കൽ കോളജിൽ വിദ്യാർഥി പ്രവേശനത്തിന് അനുമതി ലഭിച്ചതറിഞ്ഞ് എത്തിയ എംഎൽഎയും കളക്ടറും ജീവനക്കാർക്ക് ലഡു വിതരണം ചെയ്തു. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ സെസി ജോസ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് സി.വി രാജേന്ദ്രന് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വിദ്യാർഥി പ്രവേശനത്തിനു മുന്‍പ് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കും
10:34 PM Sep 26, 2022 | Deepika.com