കോന്നി: അടുത്ത നാലു വർഷം കൊണ്ട് കോന്നി സർക്കാർ മെഡിക്കൽ കോളജിനെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാക്കി മാറ്റുമെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ. ഇതിനാവശ്യമായ ഭൗതികസാഹചര്യം കോന്നിയിലുണ്ട്. ഈ സർക്കാരിന്റെ കാലത്തു തന്നെ ഇത് പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എംഎൽഎ പറഞ്ഞു.
താൻ എംഎൽഎയായ കാലഘട്ടത്തിൽ എവിടെയുമെത്താതെ കിടന്ന ഒരു മെഡിക്കൽ കോളജിനെ പൂർണസജ്ജമായി കൊണ്ടുവരാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ. വിദ്യാർഥി പ്രവേശനം ഇക്കൊല്ലം സാധ്യമാകുന്നതു നിരന്തരമായ ഇടപെടലുകളുടെയും പ്രവർത്തനങ്ങളുടെയും ഭാഗമാണ്.
ആശുപത്രി, ഓഫീസ്, അക്കാഡമിക് ബ്ലോക്കുകളുടെ 50 ശതമാനം പണികൾ പോലും നടക്കാത്ത ഒരു ഘട്ടത്തിലാണ് താൻ എംഎൽഎയാകുന്നത്. നബാർഡിൽ നിന്നുള്ള 130 കോടിരൂയ്ക്ക് കെട്ടിട നിർമാണം കരാർ ചെയ്തിരുന്നു. ഇതിൽ 26 കോടി രൂപ മാത്രമാണ് നൽകിയിരുന്നത്. പിന്നീട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മെഡിക്കൽ കോളജ് പൂർത്തീകരണത്തിനായി മാസ്റ്റർപ്ലാൻ തയാറാക്കുകയും കരാറുകാരന് ബാക്കി തുക നൽകാൻ തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് നടപടികൾ വേഗത്തിലാക്കിയത്.
470 തസ്തികകളും മെഡിക്കൽ കോളജിനായി അനുവദിച്ചു. 350 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി. ഇതിൽ 240 കോടി രൂപയും കിഫ്ബി മുഖേന അനുവദിച്ചു.കെട്ടിട നിർമാണ പൂർത്തീകരണം, അനുബന്ധ സൗകര്യം ഒരുക്കൽ, ഫർണിച്ചറുകൾ, പഠന സാമഗ്രികൾ, ലാബുകൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവയുടെ സജ്ജീകരണം എന്നിവയെല്ലാം വേഗത്തിലാക്കി.
രാജ്യത്തെ മികച്ച ആരോഗ്യവിദ്യാഭ്യാസ സ്ഥാപനമാക്കും: എംഎൽഎ
10:34 PM Sep 26, 2022 | Deepika.com