കോന്നി: കോന്നി സർക്കാർ മെഡിക്കൽ കോളജ് സ്ഥലം എംഎൽഎ കൂടിയായിരുന്ന മുൻ ആരോഗ്യമന്ത്രി അടൂർ പ്രകാശിന്റെ സ്വപ്ന പദ്ധതിയായിരുന്നെങ്കിൽ പത്തുവർഷത്തിനുശേഷം വിദ്യാർഥി പ്രവേശനത്തിന് അനുമതി ലഭിക്കുന്പോഴും അമരത്ത് ജില്ലയിൽ നിന്നു തന്നെയുള്ള മറ്റൊരു ആരോഗ്യമന്ത്രി. ഇടയ്ക്ക് അനിശ്ചിതത്വത്തിലായ പദ്ധതിയാണിത്.
2016 - 19 കാലയളവിൽ സർക്കാർ ഭാഗത്തുനിന്ന് മെഡിക്കൽ കോളജ് നിർമാണത്തിൽ ഉഴപ്പുണ്ടായി. നിയമസഭയിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ കോന്നി മെഡിക്കൽ കോളജിനായി ഏറ്റെടുത്ത സ്ഥലത്തെ പോലും നിശിതമായി വിമർശിച്ചു. സ്ഥലം സന്ദർശിക്കണമെന്ന ആവശ്യം പോലും അന്ന് മന്ത്രി നിരാകരിച്ചു.
എന്നാൽ, 2019ലെ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് കോന്നിയിൽ വിജയിച്ചതിനു പിന്നാലെ പുതിയ എംഎൽഎ കെ.യു. ജനീഷ് കുമാർ മെഡിക്കൽ കോളജ് പദ്ധതി യാഥാർഥ്യമാക്കാൻ നിരന്തര ശ്രമം നടത്തി. ഇതേത്തുടർന്ന് ആരോഗ്യമന്ത്രിയും നിലപാട് മാറ്റി. ഒപിയും ഐപിയുമെല്ലാം ആ സർക്കാർ ഉദ്ഘാടനം ചെയ്തു.
പിന്നീടുവന്ന സർക്കാരിൽ ജില്ലയിൽ നിന്നുള്ള എംഎൽഎ വീണാ ജോർജ് ആരോഗ്യവകുപ്പിന്റെ ചുമതലയിലായതോടെ നിരന്തരമായ ഇടപെടൽ മെഡിക്കൽ കോളജ് വിഷയത്തിലുണ്ടായി. കാഷ്വാലിറ്റി, ഓപ്പറേഷൻ തിയേറ്റർ ഇവ സജ്ജമാക്കി ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കി. വിദ്യാർഥി പ്രവേശന അനുമതിക്കായാണ് കഴിഞ്ഞ ഒരുവർഷമായി ശ്രദ്ധിച്ചുവന്നത്.
തുടക്കമിട്ടതും അനുമതി വാങ്ങിയതും ജില്ലയിൽനിന്നുള്ള ആരോഗ്യമന്ത്രിമാർ
10:34 PM Sep 26, 2022 | Deepika.com