ഇരിങ്ങാലക്കുട: കൃഷി ആരംഭിക്കുന്നതിനായി നിലങ്ങൾ ഒരുക്കാനുള്ള തയാറെടുപ്പിലാണ് മുരിയാട് കായൽ മേഖലയിൽപ്പെട്ട പാടശേഖര സമിതികളും കർഷകരും.
മുരിയാട് കായൽ തെക്കേപാടം, കക്കാട്, യൂണിയൻ പടവ്, പട്ടികജാതി കോൾപ്പടവ്, കൈപ്പുള്ളിത്തറ, പുല്ലൂർ മേഖലാ കർഷകസമിതി പാടശേഖരം തുടങ്ങി ആറ് പടവുകളിലായി എഴുന്നൂറേക്കറോളം പാടശേഖരങ്ങളിലാണ് കൃഷിയൊരുക്കാനുള്ള തയ്യാറെടുപ്പ്. മുൻകാലങ്ങളെ അപേക്ഷിച്ച് കഐൽഡിസി കനാലിന്റെ ആഴം വർധിപ്പിച്ചതിനാൽ പാടശേഖരങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാതിരുന്നതാണ് കൃഷി വേഗത്തിലാക്കാൻ കർഷകർക്ക് തുണയായത്. നിലവിൽ പാടശേഖരങ്ങളിലുള്ള വെള്ളം പന്പ് ചെയ്യുന്നതിനായി ആറ് പടവുകൾക്കായി കഐൽഡിസിയിൽനിന്ന് 50 എച്ച്പിയുടെ നാല് വലിയ മോട്ടോറുകൾ ഉപയോഗിക്കുമെന്ന് ഇരിങ്ങാലക്കുട പുല്ലൂർ മേഖലാ കായൽ കൂട്ടുകൃഷിസംഘം പ്രസിഡന്റ് കെ.കെ. ജോയ് പറഞ്ഞു.
പിന്നാലെ 30, 20, 10, അഞ്ച് എച്ച്പിയുടെ മറ്റ് മോട്ടോറുകളും പ്രവർത്തിപ്പിക്കും. നേരത്തെ കൃഷിയിറക്കിയാൽ ജനുവരി, ഫെബ്രുവരി മാസത്തോടെ കൊയ്ത്ത് തീർക്കാനാകുമെന്നും മാത്രമല്ല, സാമാന്യം നല്ല വിളവ് ലഭിക്കുമെന്നും കർഷകർ പറഞ്ഞു.
നേരം വൈകിയാൽ വിളവ് കുറയുകയും കേട് കൂടുകയും ചെയ്യും. മഴ പെയ്താൽ നെല്ല് കിട്ടുമോയെന്ന് ഉറപ്പിക്കാനാകില്ലെന്നും അവർ പറഞ്ഞു. പല പടവുകാരും വെള്ളം ഇറങ്ങിപ്പോയതിനുശേഷം കൃഷിയൊരുക്കാൻ കാത്തിരിക്കുകയാണ്. അത് ചിലപ്പോൾ തിരിച്ചടിയാകുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. വൈകി കൃഷിയിറക്കിയാൽ മഴയിൽ കുടുങ്ങാൻ സാധ്യതയേറെയാണ്. കഴിഞ്ഞ മേയിൽ മൂന്നുദിവസം അടിപ്പിച്ചുപെയ്ത മഴകൊണ്ടാണ് കൃഷി മുഴുവൻ മുങ്ങിപ്പോയത്. പലർക്കും കൊയ്യാനോ, കൊയ്ത നെല്ല് കൊണ്ടുപോകാനോ വൈക്കോൽ സംഭരിക്കാനോ സാധിച്ചില്ല. കഴിഞ്ഞവർഷം നേരത്തെ കൃഷിയൊരുക്കാൻ ആരംഭിച്ചിരുന്നെങ്കിലും ഒക്ടോബർ, നവംബർ മാസങ്ങളിലുണ്ടായ മഴയിൽ ബണ്ട് തള്ളിപ്പോയി കെട്ടുപൊട്ടി മുഴുവൻ വെള്ളം തിരിച്ചുകയറി ഞാറും വിത്തുകളും നശിച്ചുപോയിരുന്നു.
മുരിയാട് ആറുപടവുകളിലായി എഴുന്നൂറോളം ഏക്കറിൽ കൃഷി
12:49 AM Sep 26, 2022 | Deepika.com