പത്തനംതിട്ട: സമൂഹത്തിന്റെ എല്ലാ മേഖലകളെയും പിടിമുറുക്കിയിരിക്കുന്ന ലഹരി ഉപയോഗം തടയാന്‍ ബോധവത്കരണത്തോടൊപ്പം നിയമ നടപടിയും ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്. കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും എസ്എസ്കെയും സംയുക്തമായി നടത്തുന്ന "ലഹരി വിമുക്ത കേരളം' അധ്യാപക പരിശീലന പരിപാടിയുടെ ജില്ലാതല പരിശീലന പരിപാടി ആറാട്ടുപുഴ തരംഗം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ലഹരിവിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ രണ്ടു മുതല്‍ നവംബര്‍ ഒന്നു വരെ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.
യുവാക്കള്‍, മതസമുദായിക സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹിക - സാംസ്കാരിക സംഘടനകള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഭാഗഭാക്കാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകാഭായ് അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷാകേരള പത്തനംതിട്ട ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി. തോമസ്, പത്തനംതിട്ട ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ്, ജില്ലാ വിമുക്തി കോ- ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍, തിരുവല്ല ഡിഇഒ പി.ആര്. പ്രസീന, പത്തനംതിട്ട ഡയറ്റ് ഫാക്കല്‍റ്റിയംഗം ഡോ. കെ. ഷീജ, കൈറ്റ് പത്തനംതിട്ട ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ വി. സുദേവ്കുമാര്‍, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ആൻഡ് മീഡിയ ഓഫീസര്‍ ആര്. ദീപ, എക്സൈസ് സിവില്‍ ഓഫീസര്‍ ബിനു വര്‍ഗീസ് തുടങ്ങി യവർ പങ്കെടുത്തു.
ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏകോപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ലഹരിവിമുക്ത കേരളം: അധ്യാപക പരിശീലന പരിപാടികൾക്കു തുടക്കമായി
10:48 PM Sep 25, 2022 | Deepika.com