പത്തനംതിട്ട: ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ശബരിമല തീർഥാടനത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം മന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേർത്തു.
തീർഥാടകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 19 റോഡുകളുടെ സ്ഥിതി വിലയിരുത്തുകയും ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകുകയും ചെയ്തതതായി മന്ത്രി അറിയിച്ചു.
ഒക്ടോബർ 19, 20 തീയതികളിൽ പൊതുമരാമത്ത് മന്ത്രി റോഡുകളിലൂടെ സഞ്ചരിച്ച് നിർമാണ പുരോഗതി നേരിട്ട് വിലയിരുത്തും. അതിന് മുന്നോടിയായി ഒക്ടോബർ അഞ്ചിന് ചീഫ് എൻജിനിയർമാർ പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദേശിച്ചു. റോഡുകളുടെ അവസ്ഥ തൃപ്തികരമല്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കും. സാങ്കേതികത്വത്തിന്റെ പേരിൽ റോഡ് നിർമാണം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല റോഡ് അറ്റകുറ്റപ്പണികൾക്ക് കർമപദ്ധതി
10:48 PM Sep 25, 2022 | Deepika.com