തിരുവല്ല: റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ സാമൂഹ്യവിരുദ്ധ വിളയാട്ടം. സന്ധ്യ കഴിഞ്ഞാൽ പ്ലാറ്റ് ഫോം ഉൾപ്പെടെ സ്റ്റേഷൻ പരിസരം ഇരുട്ടിലാണ്. പ്ലാറ്റ് ഫോമുകളിൽ വളരെ കുറച്ചു ലൈറ്റുകൾ മാത്രമേ പ്രകാശിപ്പിക്കാറുള്ളൂ. ട്രെയിൻ വരുന്നതായുള്ള അനൗൺസ്മെന്റിനു ശേഷമാണ് മറ്റു ലൈറ്റുകൾ പ്രകാശിപ്പിക്കുന്നത്. പ്ലാറ്റ്ഫോമിന്റെ രണ്ട് അതിർത്തികളിലും ആരുടെയും ശ്രദ്ധയെത്താത്തതിനാൽ സാമൂഹ്യവിരുദ്ധർ ഇവിടം താവളമാക്കുകയാണ്.
സ്റ്റേഷനു പുറത്തെ പാർക്കിംഗ് ഗ്രൗണ്ട് പരിസരങ്ങളും ഇവരുടെ വിഹാരകേന്ദ്രങ്ങളാണ്. വിവിധ സ്ഥലങ്ങളിൽനിന്നായി സ്റ്റേഷനിലെത്തിക്കുന്ന മയക്കുമരുന്നുകളുടെ കൈമാറ്റം ഉൾപ്പെടെയുള്ള പ്രവർത്തനം നടക്കുന്നതായി പറയുന്നു.
ആകെ രണ്ടു
പോലീസുകാർ
പ്ലാറ്റ്ഫോമിൽ ഒന്നോ രണ്ടോ ആർപിഎഫുകാർ മാത്രമാണുള്ളത്. സ്വയം പ്രതിരോധിക്കാനുള്ള ഉപകരണങ്ങൾ പോലും ഇവർക്കില്ല.
കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ ആർപിഎഫ് ഉദ്യോഗസ്ഥനെ ആക്രമിച്ചിരുന്നു. ലോക്കൽ പോലീസിന്റെ ശ്രദ്ധ സ്റ്റേഷൻ പരിസരങ്ങളിലുണ്ടാകാറില്ല. എന്തെങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമാണ് പോലീസ് എത്തുന്നത്. മുന്പൊക്കെ ലോക്കൽ പോലീസിനെ സ്റ്റേഷൻ പരിസരത്തു ഡ്യൂട്ടിക്കിടുമായിരുന്നു. പ്ലാറ്റ്ഫോമിലെ ക്രമസമാധാനച്ചുമതല റെയിൽവേ പോലീസിനാണ്. എന്നാൽ, ട്രെയിൻ വന്നുപോകുന്പോഴത്തെ സുരക്ഷാ പ്രശ്നം ഉൾപ്പെടെ കൈകാര്യം സാധിക്കുന്ന വിധത്തിൽ ആളില്ല.
യാത്രക്കാരും
ഭീതിയിൽ
രാത്രികാലങ്ങളിലെ ട്രെയിനുകളിൽ തിരുവല്ലയിൽ ഇറങ്ങുന്നവരും ഭീതിയിലാണ് യാത്ര ചെയ്യുന്നത്. പലപ്പോഴും ഇവർക്ക് ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികളാണ് സഹായം ചെയ്തു നൽകുന്നത്. സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാരിൽ ഏറെയും സ്റ്റേഷൻ വെയ്റ്റിംഗ് റൂമിൽ രാത്രി വിശ്രമിക്കാറുണ്ട്. എന്നാൽ, ഇവർക്കു സുരക്ഷ ഉറപ്പാക്കാൻ വനിത പോലീസ് ഇവിടേക്കു തിരിഞ്ഞു നോക്കാറേയില്ല.
ഇരുട്ടുവീണാൽ ഇവിടെ കയറാൻ പേടിക്കണം!
10:48 PM Sep 25, 2022 | Deepika.com