പത്തനംതിട്ട: കൈപ്പട്ടൂർ മൂന്നാം കലുങ്കിന് സമീപം നിയന്ത്രണംവിട്ട കാർ ഇടിച്ച് ഒരാൾ മരിച്ചു. കൈപ്പട്ടൂർ മൂന്നാം കലുങ്ക് ഞാറക്കൂട്ടത്തിൽ ജയിംസാണ് (61) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു അപകടം. മൂന്നാം കലുങ്കിൽ വർഷങ്ങളായി ചായക്കട നടത്തുന്നയാളാണ് മരിച്ച ജയിംസ്.
കൈപ്പട്ടൂർ- ചന്ദനപ്പള്ളി റോഡിൽ മൂന്നാം കലുങ്ക് വെയിറ്റിംഗ് ഷെഡിന് സമീപമായിരുന്നു അപകടം. കൈപ്പട്ടൂർ ഭാഗത്തുനിന്ന് അമിത വേഗത്തിൽ വന്ന മാരുതി ഓൾട്ടോ കാർ നിയന്ത്രണംവിട്ടു കലുങ്കിൽ ഇടിച്ചശേഷം എതിർദിശയിൽ വന്ന ബൈക്ക് യാത്രികനേയും ഇടിച്ചു തെറിപ്പിച്ചു. റോഡിന് സമീപം സൂക്ഷിച്ചിരുന്ന ഒരു പുതിയ ബൈക്കിലും മറ്റൊരു സ്കൂട്ടറിലും ഇതേ രീതിയിൽ ഇടിച്ചിട്ടുണ്ട്.
മലയാലപ്പുഴ സ്വദേശി രതീഷും (37), പട്ടാഴി സ്വദേശിനിയായ യുവതിയുമാണ് കാറിൽ ഉണ്ടായിരുന്നതെന്നു പോലീസ് പറഞ്ഞു. രതീഷ് മിൽമ തട്ട യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ്. കുറച്ചുനാളുകളായി ഇയാളെ മിൽമ കോൺട്രാക്ടേഴ്സ് അസോസിയേഷനിൽ നിന്ന് വിലക്കിയതിനാൽ ജോലിയ്ക്കെത്തിയിരുന്നില്ലെന്നു പറയുന്നു.
കാറിൽ ഉണ്ടായിരുന്ന ഒരാൾ ഓടിപ്പോയതായും നാട്ടുകാർ പറയുന്നുണ്ട്. ഇയാളെ പോലീസ് കണ്ടെത്തിയിട്ടില്ല. കാറിലുണ്ടായിരുന്ന രതീഷിനെയും യുവതിയേയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാംകലുങ്ക് സ്വദേശി അരുൺ പ്രസാദിന്റെ ബൈക്ക് പൂർണമായും തകർന്ന അവസ്ഥയിലാണ്. കഴിഞ്ഞ ഓണക്കാലത്തു വാങ്ങിയ ബൈക്കാണിത്. ഇടിയെത്തുടർന്ന് ബൈക്ക് കാറിന്റെ അടിയിലായിപ്പോയി.
ഇതുവഴി കടയിലേക്ക് പോകാൻ നടന്നുവന്ന ജയിംസിനെ ഇടിച്ചിട്ടശേഷം ദൂരേക്ക് വലിച്ചു കൊണ്ടുപോയി ഇടിച്ച് നിൽക്കുയായിരുന്നു. സംഭവസ്ഥലത്തു തന്നെ ജയിംസ് മരിച്ചു.
ഇതുവഴി ബൈക്കിൽവന്ന പാലക്കാട് സ്വദേശി ഷിജുവിനെയാണ് ആദ്യം ഇടിച്ചു തെറിപ്പിച്ചത്. ഇദ്ദേഹം ഒരു വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു. കാറിന്റെ പിന്നിലെ സീറ്റിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കാർ ഓടിച്ചിരുന്ന രതീഷിനെ മെഡിക്കൽ പരിശോധനയ്ക്കും വിധേയനാക്കിയതായി പോലീസ് പറഞ്ഞു.
രാവിലെ മുതൽ കാറിൽ ഈ സംഘം പ്രദേശത്തു കറങ്ങുന്നുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
പോലീസും ഫയർഫോഴ്സ് സ്ഥലത്തെത്തി ജയിംസിന്റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മാറ്റുകയായിരുന്നു. കുഞ്ഞുമോളാണ് മരിച്ച ജയിംസിന്റെ ഭാര്യ.
കൈപ്പട്ടൂർ മൂന്നാംകലുങ്കിൽ നിയന്ത്രണംവിട്ട കാറിടിച്ച് ഒരാൾ മരിച്ചു
10:48 PM Sep 25, 2022 | Deepika.com