ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിലെ ചരിത്രമുറങ്ങുന്ന കുട്ടൻകുളത്തിന്റെ മതിൽ ഇടിഞ്ഞുവീണിട്ട് 15 മാസം പിന്നിടുന്നു. മതിലിടിഞ്ഞ ഭാഗം പുനർനിർമിക്കാനുള്ള ദേവസ്വം നടപടികൾ വൈകുന്നതിൽ പ്രതിഷേധമുയർന്നു. 2021 മേയ് 15ന് മഴയിലാണ് കുളത്തിന്റെ തെക്കേ മതിൽ നടപ്പാതയടക്കം ഇടിഞ്ഞ് കുളത്തിലേക്ക് പോയത്.
മതിലിടിഞ്ഞതിനെത്തുടർന്ന് ദേവസ്വം പ്ലാസ്റ്റിക് കയറുകൾ കെട്ടിത്തിരിക്കുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. പിന്നീട് ഉത്സവകാലത്തും നാലന്പല തീർഥാടന സമയത്തും ഈ ഭാഗം ഷീറ്റുകൾ ഉപയോഗിച്ച് താത്കാലികമായി കെട്ടിയടച്ചിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞപ്പോൾ കരാറുകാർ കെട്ടിവച്ചിരുന്ന ഷീറ്റുകളെല്ലാം മാറ്റിയതോടെ ഈ ഭാഗം വീണ്ടും തുറന്നുകിടക്കുന്ന അവസ്ഥയിലായി. വലിയ അപകടഭീഷണിയാണ് ഇതുയർത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
കെഎസ്ആർടിസി, പിഡബ്ല്യുഡി റസ്റ്റ്ഹൗസ് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്നത് കൂടൽമാണിക്യം റോഡിനെയാണ്. തുറന്നുകിടക്കുന്ന ഈ സ്ഥലത്ത് വലിയ വാഹനങ്ങൾ പോകുന്നതിനാൽ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. മൂന്നേക്കറോളം വരുന്ന കുളത്തിന്റെ മതിൽ പുനർനിർമിക്കാൻ വലിയ തുക വേണ്ടിവരുമെന്നതിനാൽ ഒറ്റയ്ക്ക് ചെയ്യാനാകില്ലെന്നാണ് ദേവസ്വം പറയുന്നത്. ഇതിനായി സർക്കാരിലേക്ക് പദ്ധതി സമർപ്പിച്ച് കാത്തിരിക്കുകയാണ് ദേവസ്വം. അതേസമയം കുട്ടൻകുളം നവീകരണത്തിനായി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയും ഇതുവരെ നടപ്പിലായിട്ടില്ല.
ഇടിഞ്ഞുവീണിട്ട് 15 മാസം; കുട്ടൻകുളം മതിൽ ഇനിയും പുനർനിർമിച്ചില്ല
12:48 AM Sep 25, 2022 | Deepika.com