നിലന്പൂർ: ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കഴിഞ്ഞ ഏപ്രിലിൽ നിലന്പൂർ മന്പാട് പൊങ്ങല്ലൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ടര ലക്ഷത്തോളം വിലവരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് മോഷണം പോയ കേസിലാണ് മഞ്ചേരി തൃപ്പനച്ചി മൂന്നാംപടി സ്വദേശി വാരിയക്കുത്ത് ഫവാസ് (22) പിടിയിലായത്.
ഇതോടെ ഈ കേസിൽ അഞ്ചു പേർ പിടിയിലായി. ഇനിയൊരു പ്രതിയെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. മോഷ്ടിച്ചതാണെന്നറിഞ്ഞു കൊണ്ടു ബുള്ളറ്റ് വാങ്ങിയതിനാണ് ഫവാസ് പ്രതിയായത്.
ഈ കേസിലെ മൂന്നു പ്രധാന പ്രതികളെ നേരത്തെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റുകൾ ഉൾപ്പെടെ ഇവർ മോഷ്ടിച്ച ഒന്പതോളം ബൈക്കുകൾ ഈ സംഘത്തിൽ നിന്നു പിടിച്ചെടുത്തിരുന്നു. മോഷ്ടിച്ച ബൈക്കിൽ രാത്രി സമയങ്ങളിൽ രണ്ടോ മൂന്നോ പേർ കറങ്ങി ബൈക്കിന്റെ ലോക്ക് പൊട്ടിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.
ഇങ്ങനെ മോഷ്ടിക്കുന്ന ബൈക്കുകൾ രാത്രി സ്വന്തം വീടുകളിലേക്കു കൊണ്ടുപോകാതെ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ ഒളിപ്പിക്കും. തൊട്ടടുത്ത ദിവസം സംഘത്തിലെ വേറെ ആളുകളെത്തി വാഹനം അവിടെ നിന്നെടുത്ത് പുതിയ ലോക്കും കൃത്രിമ നന്പർ പ്ലേറ്റും ഘടിപ്പിക്കും. വാഹനത്തിനു ആവശ്യക്കാരെ കണ്ടെത്തി വിൽപ്പന നടത്തുന്നതും ഇവരുടെ ജോലിയാണ്.
കിട്ടുന്ന പണം വീതിച്ചെടുക്കും. സെക്കൻഡ് ഹാൻഡ് ഡീലർമാരമാണ് മിക്കപ്പോഴും മോഷണ സംഘത്തിൽ നിന്നു വാഹനം വാങ്ങുന്നത്. കോഴിക്കോട് ജില്ലയിലെ മുക്കം, കുന്നമംഗലം സ്റ്റേഷൻ പരിധികളിൽ ഈ സംഘം ബുള്ളറ്റ്, പൾസർ, സ്പ്ലെൻഡർ തുടങ്ങിയ ബൈക്കുകൾ മോഷ്ടിച്ചിട്ടുണ്ട്. നിലന്പൂർ വടപുറത്ത് നിന്നു മറ്റൊരു ബൈക്കും ഈ സംഘം മോഷടിച്ചിരുന്നു. ഇതു പോലീസ് കണ്ടെടുത്തു.
ബൈക്ക് മോഷണക്കേസ്: ഒരു പ്രതികൂടി പിടിയിൽ
12:02 AM Sep 25, 2022 | Deepika.com