പത്തനംതിട്ട: വളര്‍ത്തുനായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ് പുരോഗമിക്കുമ്പോഴും പൊതുസമൂഹത്തിനു ഭീഷണിയായ തെരുവുനായ്ക്കളുടെ നിയന്ത്രണ നടപടി മെല്ലപ്പോക്കില്‍. തെരുവുനായ്ക്കളെ പിടികൂടി പ്രതിരോധ വാക്സിന് നല്കാന് തീരുമാനിച്ചെങ്കിലും ജില്ലയില്‍ ആരംഭിക്കാനായിട്ടില്ല.
നായ്ക്കളെ പിടികൂടാന്‍ ഓരോ തദ്ദേശസ്ഥാപനവും അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും കുടുംബശ്രീ മുഖേന ലഭിച്ച 23 അപേക്ഷകര്‍ മാത്രമാണുള്ളത്. ഇവര്‍ക്ക് 27, 28 തീയതികളില്‍ നിരണം ഡക്ക്ഫാം ഹാച്ചറി ഹാളില്‍ പരിശീലനം നല്‍കും. എബിസി റൂള്‍ പ്രകാരമുള്ള വിദഗ്ധ പരിശീലനമാണ് ക്രമീകരിച്ചിട്ടുള്ളത്. ഡോ. ദീപു ഫിലിപ്പ് (ചെങ്ങന്നൂര്‍) പരിശീലനത്തിനു നേതൃത്വം നല്‍കും.
പരിശീലനത്തിനുശേഷം തദ്ദേശസ്ഥാപനാടിസ്ഥാനത്തില്‍ നിയോഗിക്കപ്പെടുന്നവര്‍ പിടികൂടുന്ന നായ്ക്കളെ നിശ്ചിത സ്ഥലങ്ങളിലെത്തിച്ചു പ്രതിരോധ വാക്സിന് നല്കി തിരികെവിടാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍, വാക്സിന് ലഭ്യതയില്‍ സംസ്ഥാനത്തുതന്നെ കുറവുള്ളതായി പറയുന്നു. വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പ് നല്ലനിലയില്‍ പുരോഗമിക്കുന്നുണ്ട്. ഇന്നലെ ഹര്‍ത്താല്‍ ആയിരുന്നിട്ടും എല്ലാ ക്യാമ്പുകളും സജീവമായിരുന്നു.
പ്രതിരോധ വാക്സിൻ
വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പേവിഷ പ്രതിരോധ വാക്സിനേഷന് ആരംഭിച്ചശേഷം ഇന്നലെ വരെ 25,000 കുത്തിവയ്പാണ് നടന്നത്. കഴിഞ്ഞ 12നാണ് നടപടികള്‍ ആരംഭിച്ചത്. ഇതില്‍ 40 വളര്‍ത്തുപൂച്ചകളും ഉള്‍പ്പെടുന്നു. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകള്‍, നാലു നഗരസഭകള്‍ എന്നിവിടങ്ങളിലാണ് പ്രതിരോധ വാക്സിനേഷന് ക്യാന്പുകള്‍ നടക്കുന്നത്. വാര്‍ഡ് അടിസ്ഥാനത്തിലാണ് ക്യാന്പുകള്‍. ഒരു നായയ്ക്ക് 15 രൂപയാണ് വാക്സിനേഷന് നിരക്ക്. വാക്സിന് സ്വീകരിച്ച രേഖയുമായെത്തി നായ്ക്കള്‍ക്കു ലൈസന്‍സ് വാങ്ങാനാണ് നിര്‍ദേശം. വളര്‍ത്തു നായ്ക്കള്‍ക്കു സംസ്ഥാനത്തുതന്നെ ഏറ്റവുമധികം പ്രതിരോധ വാക്സിന് നല്കിയ ജില്ലയാണ് പത്തനംതിട്ട.
എബിസി തീരുമാനമായില്ല
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അഭയ കേന്ദ്രങ്ങള്‍ക്കു സ്ഥലം കണ്ടെത്തുന്നതിലും എബിസി പ്രവര്‍ത്തനം തുടങ്ങുന്നതിലും തദ്ദേശസ്ഥാപനങ്ങള്‍ മെല്ലപ്പോക്കിലാണ്. തെരുവുനായ്ക്കളെ പാര്‍പ്പിക്കാനുള്ള അഭയകേന്ദ്രങ്ങള്ക്കാവശ്യമായ സ്ഥലം കണ്ടെത്താന്‍ പലേടത്തും കഴിയുന്നില്ല. നായ്ക്കളെ പിടികൂടാനും വന്ധ്യംകരണത്തിനുമായി പഞ്ചായത്തുകള്‍ക്കു പണവുമില്ല.
നിലവില്‍ പ്രതിരോധ വാക്സിന് നല്കാന് നായ്ക്കളെ പിടികൂടുമ്പോള്‍ത്തന്നെ ഓരോന്നിനും 300 രൂപ വീതം ചെലവാകും. പിന്നീട് എബിസി ആരംഭിക്കുന്പോഴും ഇവയെ പിടികൂടി വന്ധ്യംകരണ കേന്ദ്രങ്ങളിലെത്തിക്കേണ്ടിവരും.
പഞ്ചായത്തുകളുടെ തനതുഫണ്ട് വിനിയോഗിച്ച് ഇവയെല്ലാംകൂടി താങ്ങാനാകില്ലെന്നാണു ഭരണസമിതികളുടെ അഭിപ്രായം. തെരുവുനായ നിയന്ത്രണത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്നാവശ്യമാണ് പഞ്ചായത്തുകള്‍ ആവശ്യപ്പെടുന്നത്.
തെരുവുനായ്ക്കള്‍ക്ക് കുത്തിവയ്പ് വൈകും
11:12 PM Sep 24, 2022 | Deepika.com