പത്തനംതിട്ട: ജില്ലയിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍ വൈകുന്നതിനെതിരേ വികസനസമിതി. ഇന്നലെ നടന്ന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജാണ് വിഷയം ഉന്നയിച്ചത്.
ഇലന്തൂര്‍ ഗവണ്മെന്റ് കോളജിന്റെയും കോഴഞ്ചേരി പാലത്തിന്റെയും പത്തനംതിട്ട കോടതി സമുച്ചയത്തിന്റെയും സ്ഥലമേറ്റെടുപ്പ് വൈകുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. നടപടി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണം
നിലവില്‍ ഇലന്തൂര്‍ ഗവണ്മെന്റ് കോളജ് ഹൈസ്കൂള്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്നതനുനുസരിച്ചു വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. കോളജിനായുള്ള സ്ഥലമേറ്റെടുപ്പ് എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. പത്തനംതിട്ടയിലെ കോടതി സമുച്ചയത്തിനു വേണ്ടിയുള്ള സ്ഥലമേറ്റെടുക്കലും വൈകുകയാണ്. കോഴഞ്ചേരി പാലത്തിന്റെ തുടര്‍ നടപടികള്‍തന്നെ തടസപ്പെട്ടിരിക്കുന്നു. പത്തനംതിട്ട വില്ലേജിലെ റീസര്‍വേ വേഗം പൂര്‍ത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റീസര്‍വേ ജീവനക്കാരെ തിരികെ കൊണ്ടുവരണം. പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനു സമീപം ബസ് സ്റ്റോപ്പിനോടു ചേര്‍ന്നു മാടക്കട പ്രവര്‍ത്തിക്കുന്നത് ബസ് കാത്തിരിക്കുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അത് ഒഴിപ്പിക്കാന്‍ പൊതുമരാമത്ത് നിരത്തു വിഭാഗം നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടനം: പലതും ചെയ്തുതീർക്കാനുണ്ട്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു ദേവസ്വം ബോര്‍ഡും, മറ്റ് വകുപ്പുകളും ചെയ്യേണ്ട ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നു ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിന്റെ കുളിക്കടവ് ഇടിഞ്ഞു കിടക്കുകയാണ്. അടൂര്‍ ബൈപാസില്‍ വട്ടത്രപ്പടി ജംഗ്ഷനിലെ വളവ് നിരവധി അപകടങ്ങള്‍ക്കു കാരണമായിട്ടുണ്ട്. അപകടാവസ്ഥ പരിഹരിക്കാൻ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണം. പഴകുളം ജംഗ്ഷനില്‍ പടിഞ്ഞാറു ഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം കിട്ടുന്നില്ല. ഇതിനു പരിഹാരം കാണണം. കരിങ്ങാലി പുഞ്ചയില്‍ കൃഷി ചെയ്യാൻ അടിസ്ഥാന സൗകര്യം ഒരുക്കണം. ഇതിനോടു ചേര്‍ന്ന തോട് നവീകരിക്കണം. അടൂര്‍ ബൈപാസില്‍ വിരിച്ച ടൈലിനു മുകളില്‍ കാടുകയറിയതു നീക്കണം. അടൂര്‍ ഇരട്ടപാലത്തിന്റെ അവസാനവട്ട ജോലികൾ 30നകം പൂര്‍ത്തീകരിക്കണം.
ലഹരിയെ ചെറുക്കാൻ പദ്ധതി
ജില്ലയില്‍ ലഹരി വ്യാപനത്തിനെതിരേ ശക്തമായ നടപടിയെടുക്കണമെന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. ലഹരിവിരുദ്ധ കാമ്പയിന് മികച്ച നിലയില്‍ സംഘടിപ്പിക്കണം. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ജില്ലയില്‍ പോലീസ്, എക്സൈസ് വകുപ്പുകള്‍ പരിശോധനകള്‍ ശക്തമാക്കണമെന്നും ശങ്കരന് ആവശ്യപ്പെട്ടു. ലഹരി ഉപയോഗം കൂടുതലുള്ള ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തണം. ലഹരി ഉപയോഗം തടയാൻ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നു പത്തനംതിട്ട നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈനും ആവശ്യപ്പെട്ടു.
കാട്ടുപന്നികളെ തുരത്തിയേ പറ്റൂ
അടൂര്‍, പള്ളിക്കല്‍, ഏറത്ത്, പന്തളം, പന്തളം തെക്കേക്കര, ഏഴംകുളം എന്നിവിടങ്ങളില്‍ കാട്ടുപന്നി ശല്യം പെരുകി. പന്നിശല്യം കുറയ്ക്കാൻ കൊടുമണ്‍ പ്ലാന്റേഷനിലെ കാടു തെളിക്കാന്‍ വേണ്ട നടപടികളും പ്ലാന്റേഷനിലുള്ള പന്നികള്‍ പുറത്തിറങ്ങാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു. ഏനാത്ത്- മണ്ണടി റോഡിലെ അപകടാവസ്ഥ പരിഹരിക്കണം. അടൂര്‍ മണ്ഡലത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഫയലില്‍ നടപടി സ്വീകരിക്കാൻ കാലതാമസമുണ്ടായതു പരിശോധിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു.
റോഡ്: ജല അഥോറിറ്റി ജോലികള്‍ പൂര്‍ത്തീകരിക്കണം
വെട്ടിപ്രം-പത്തനംതിട്ട റോഡ്, കുമ്പഴ- പത്തനംതിട്ട റോഡ്, പ്രസ്ക്ലബ് -വെട്ടിപ്രം റോഡ് എന്നിവിടങ്ങളിലെ ജോലികള്‍ ജലഅഥോറിറ്റി പൂര്‍ത്തീകരിക്കണമെന്നും നഗരസഭ ചെയര്മാന് സക്കീര്‍ ഹുസൈന് ആവശ്യപ്പെട്ടു. സ്റ്റേഡിയം ജംഗ്ഷനിലെ റൗണ്ട് എബൗട്ട് ആരോഗ്യമന്ത്രിയുമായി സംസാരിച്ചശേഷം വേണ്ട നടപടി സ്വീകരിക്കണം. പത്തനംതിട്ട റിംഗ് റോഡ് സൗന്ദര്യവത്കരണം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണം. പത്തനംതിട്ട നഗരസഭ പരിധിയിലെ എല്ലാ ഓഫീസുകളും ഗ്രീന്‍ ഓഫീസ് ആക്കാൻ ശ്രമം നടക്കുകയാണ്. ഓഫീസുകളിലെ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള സംവിധാനം ഓഫീസുകള്‍ കണ്ടെത്തണം. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പടിഞ്ഞാറു വശത്തുള്ള മതില് പൊളിച്ചു നീക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ചെയര്മാന് പറഞ്ഞു.
അഭിരാമിയുടെ മരണം അന്വേഷിക്കണം
നായ കടിച്ചതിന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച എല്ലാ വാക്സിനുകളും സ്വീകരിച്ച അഭിരാമിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി കെ. ജയവര്‍മ ആവശ്യപ്പെട്ടു. അഭിരാമിയുടെ ചികിത്സയില്‍ പിഴവുണ്ടായോയെന്നതു പരിശോധിക്കണം.
കോവിഡിനു ശേഷം നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കണം. അപ്പര്‍ കുട്ടനാട്ടില്‍ നെല്‍കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം എത്രയും വേഗം വിതരമം ചെയ്യണം. ചുങ്കപ്പാറയെ പ്രളയത്തില്‍ നിന്നു സംരക്ഷിക്കാൻ നടപടിയെടുക്കണം. കോമളം പാലത്തിന്റെ പുനര്‍നിര്‍മാണം വൈകുന്ന സാഹചര്യത്തില്‍ താത്കാലിക പാലം നിര്‍മിക്കണമെന്നും ജയവര്‍മ ആവശ്യപ്പെട്ടു.
എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്ഥലമേറ്റെടുപ്പ് വൈകുന്നു; ഇങ്ങനെ പോയാൽ...?
11:11 PM Sep 24, 2022 | Deepika.com