ഇരിങ്ങാലക്കുട: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനംചെയ്ത ഹർത്താൽ ഇരിങ്ങാലക്കുടയിൽ സമാധാനപരം.
സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങി. കടകന്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. നഗരത്തിലെ ചില പച്ചക്കറികടകൾ മാത്രം രാവിലെ തുറന്നു. െ െ കഎസ്ആർടിസി ചുരുക്കം സർവീസുകൾ നടത്തി. സ്വകാര്യബസുകൾ ഓടിയില്ല. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഹർത്താൽ ദിനത്തിലും നല്ല തിരക്ക് അനുഭവപ്പെട്ടു. ഒപിയിലും ഫാർമസിയിലും തിരക്കുണ്ടായിരുന്നു. സ്വകാര്യ വാഹനങ്ങളിലും ഓട്ടോയിലുമാണ് പലരും ഇവിടെ എത്തിയത്. വഴിയിൽ തടസങ്ങൾ നേരിട്ടതായി ആരും പ്രതികരിച്ചില്ല. കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളായ ഇരിങ്ങാലക്കുടയിലെ ഹെഡ് പോസ്റ്റ് ഓഫീസ് പൂർണഹാജരിൽ തുറന്നു പ്രവർത്തിച്ചു. ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകളും തുറന്നിരുന്നു. എന്നാൽ ഠാണാവിൽ ബിഎസ്എൻഎൽ ഓഫീസ് അടഞ്ഞുകിടന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നട ബ്രാഞ്ചിൽ ഹർത്താൽ അനുകൂലികൾ എത്തി അടക്കാൻ ആവശ്യപ്പെട്ടു. മെയിൻ റോഡിലെ ശാഖ പൂർണതോതിൽ പ്രവർത്തിച്ചു. മറ്റു പല പൊതുമേഖലാ സ്വകാര്യ ബാങ്കുകളും അടഞ്ഞു കിടന്നു. സഹകരണ മേഖലയിലെ സ്ഥാപനങ്ങളും ബാങ്കുകളും തുറന്നില്ല. ഉച്ചവരെ തുറന്നുപ്രവർത്തിച്ച ടൗണ്ഹാൾ റോഡിലെ റിലയൻസ് സൂപ്പർ മാർക്കറ്റ് ഹർത്താൽ അനുകൂലികൾ എത്തി അടപ്പിച്ചു. എന്നാൽ രാവിലെ മുതൽ ഇരിങ്ങാലക്കുടയിൽ പ്രധാന സ്ഥലങ്ങളിൽ പോലീസിന്റെ സാന്നിധ്യം കുറവായിരുന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്ക് ഒറ്റ പോലീസുകാരൻ പോലും രാവിലെ ഉണ്ടായിരുന്നില്ല. ഠാണാവിൽ രണ്ടു പോലീസുകാർ സിഗ്നലിന് സമീപം ഉണ്ടായിരുന്നു. ഇതൊഴിച്ചാൽ മറ്റെവിടെയും പോലീസിന്റെ സജീവസാന്നിധ്യം ഉണ്ടായിരുന്നില്ല. സമീപ പഞ്ചായത്തുകളിലെ ഗ്രാമീണ മേഖലയിൽ കടകൾ തുറന്നു. ഓട്ടോറിക്ഷകൾ അടക്കം സ്വകാര്യ വാഹനങ്ങളും ഇവിടങ്ങളിൽ നിരത്തിൽ ഇറങ്ങിയിരുന്നു. കല്ലേറ്റുംകരയിലെ റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രികർക്ക് സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷയും തുണയായി.
കൊടുങ്ങല്ലൂർ: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ നഗരങ്ങളിൽ പൂർണം. ഗ്രാമങ്ങളിൽ ഭാഗികം.
വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിച്ചു. ചില സ്കൂളുകൾ പ്രവർത്തിച്ചെങ്കിലും വിദ്യാർഥികൾ കുറവായിരുന്നു. കയ്പമംഗലത്ത് കെഎസ്ആർടിസി ബസിനുനേരെ കല്ലേറ് നടന്നു. കല്ലേറിൽ ഡ്രൈവർ പുത്തൻവേലിക്കര സ്വദേശി ഷിജിലിനു പരിക്കുപറ്റി. മതിലകം പുതിയകാവിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം െ കഎസ്ആർടിസി ബസിനുനേരെ കല്ലെറിഞ്ഞെങ്കിലും കല്ല് ഡ്രൈവറുടെ സീറ്റിനടിയിൽ കൊണ്ടതിനാൽ ആർക്കും പരിക്കേറ്റില്ല. ചെന്ത്രാപ്പിന്നി പഞ്ഞം പള്ളിയിൽ എസ്ഡിപിഐയുടെ കൊടിമരം തകർത്തതിനെ തുടർന്ന് എസ്ഡിപിഐ പ്രവർത്തകർ കയ്പമംഗലം പോലീസിൽ പരാതി നൽകി. ഹർത്താലിനോടനുബന്ധിച്ച് പ്രശ്നബാധിത പ്രദേശങ്ങളിൽ പോലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തിയിരുന്നു. കൊടുങ്ങല്ലൂരിൽ ഹർത്താൽ ദിനത്തിൽ പ്രതിഷേധ പ്രകടനം ഇല്ലാതിരുന്നതും ശ്രദ്ധേയമായി.
ചെന്ത്രാപ്പിന്നി: കയ്പമംഗലത്ത്
കെഎസ്ആർടിസി ബസിനുനേരെ കല്ലേറ്.
ഉച്ചയ്ക്ക് 12 മണിയോടെ ചെന്ത്രാപ്പിന്നി ഹൈസ്കൂൾ റോഡിന് തെക്ക് ദേശീയപാതയിൽവച്ചാണ് സംഭവം. കറുത്ത ടീ ഷർട്ടും ലുങ്കിയും ഹെൽമറ്റും ധരിച്ച് റോഡരികിൽ നിന്നിരുന്നയാളാണ് കല്ലെറിഞ്ഞതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന പറവൂർ ഡിപ്പോയിലെ ബസിനു നേരെയാണ് കല്ലേറുണ്ടായത്. സംഭവസമയം ബസിൽ 10 യാത്രക്കാരും രണ്ട് ജീവനക്കാരും ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
ഹർത്താൽ നഗരങ്ങളിൽ പൂർണം, ഗ്രാമങ്ങളിൽ ഭാഗികം
12:38 AM Sep 24, 2022 | Deepika.com