വൈലത്തൂർ: ഞമനേങ്ങാടുള്ള കാട്ടിശേരി ദേവദാസ് എന്ന ദാസൻ (43), ദാസന്റെ വർക്ക്ഷോപ്പിലെ ജീവനക്കാരൻ പാലക്കാട് കോങ്ങാടുള്ള പുത്തൻകോട് ഉണ്ണി (28), വൈലത്തൂർ ഞമനേങ്ങാട് കണ്ണേങ്കലത്ത് മണികണ്ഠൻ (34) എന്നിവരെയാണ് വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകളിൽ ആകെ 12 വർഷം കഠിനതടവിനും 20,000 രൂപ പിഴ അടയ്ക്കാനും ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.
2014 ജൂലൈ ആറിനു രാത്രി ഒന്പതിനാണ് കേസിനാസ്പദമായ സംഭവം. വൈലത്തൂർ ഞമനേങ്ങാടുള്ള തയ്യിൽ നാരായണൻ മകൻ പവനനും അയൽവാസിയായ സാനും തമ്മിൽ വഴിതർക്കമുണ്ടായിരുന്നു. ആയതുസംബന്ധിച്ച് ചാവക്കാട് മുൻസിഫ് കോടതിയിൽ സിവിൽ കേസുമുണ്ടായിരുന്നു. ദാസൻ പെട്ടി ഓട്ടോറിക്ഷയിൽ ഉണ്ണിയേയും മണികണ്ഠനെയും കൂട്ടി ഇരുന്പുപൈപ്പുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി പവനന്റെ വീട് ആക്രമിച്ച് പവനനെ അടിച്ചുവീഴ്ത്തി.
പവനന്റെ സഹോദരൻ രാധാകൃഷ്ണനെയും ഭാര്യ മല്ലികയേയും സംഘം ഇരുന്പുപൈപ്പുകൊണ്ട് അടിച്ചു. രാധാകൃഷ്ണന്റെ കാലിലെ എല്ല് പൊട്ടി. വീടിന്റെ ജനൽചില്ലുകളും മോട്ടോർസൈക്കിളും അടിച്ചുതകർത്തു. നാട്ടുകാർ പരിക്കേറ്റവരെ കുന്നംകുളം റോയൽ ആശുപത്രിയിൽ എത്തിച്ചു. വധശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു. പ്രതികളെ അറസ്റ്റുചെയ്തു. പ്രോസിക്യൂഷനുവേണ്ടി ചാവക്കാട് പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ.രജിത്കുമാർ ഹാജരായി.
വീടുകയറി ആക്രമണം: പ്രതികൾക്ക് 12 കൊല്ലം കഠിനതടവും പിഴയും
12:31 AM Sep 24, 2022 | Deepika.com