മലപ്പുറം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ പലയിടങ്ങളിലും അനിഷ്ട സംഭവങ്ങൾ അരങ്ങേറി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 15 കേസുകളിലായി 56 പേരെ അറസ്റ്റ് ചെയ്തു. 128 പേരെ കരുതൽ തടങ്കലിലും വച്ചു. 107 പേർക്ക് നോട്ടീസും നൽകിയിട്ടുണ്ട്. വാഹനങ്ങൾക്കു നേരെ കല്ലെറിയൽ, തടയൽ, പൊതുസ്വത്ത് നശിപ്പിക്കൽ തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 1,429 പോലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്നത്.
ഹർത്താൽ പൂർണമായിരുന്നു. വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരെ ഹർത്താൽ അനുകൂലികൾ തടയുകയും കടകൾ നിർബന്ധിച്ചിപ്പ് അടപ്പിക്കുകയും ചെയ്തു. വാഹനങ്ങൾ തടയാൻ ശ്രമിച്ച സമരാനുകൂലികളെ പോലീസ് കരുതൽ തടങ്കലിലാക്കി. പെരിന്തൽമണ്ണയിലും പൊന്നാനിയിലും സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകൾക്കു നേരെ ആക്രമണമുണ്ടായി. നിലന്പൂർ ഡിപ്പോയിൽ നിന്നുള്ള ബസ് ചുങ്കത്തറയിൽ സമരാനുകൂലികൾ തടഞ്ഞു. മലപ്പുറം ഡിപ്പോയിൽ നിന്നു രാവിലെ രണ്ടു ബസുകൾ സർവീസുകൾ നടത്തിയെങ്കിലും പ്രതിഷേധത്തിനു പിന്നാലെ സർവീസ് റദ്ദാക്കി. സുരക്ഷ മുൻനിർത്തി പിന്നീട് മുഴുവൻ ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ നിർത്തേണ്ടി വന്നതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പറഞ്ഞു. സ്വകാര്യബസുകളും ടാക്സികളും നിരത്തൊഴിഞ്ഞതോടെ യാത്രക്കാർ ബുദ്ധിമുട്ടി.
കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹനം തടഞ്ഞതിനു മൂന്നു കേസുകളിലായി 23 പേരെയാണ് അറസ്റ്റ് ചെയ്തത്. വൈലത്തൂരിൽ എട്ടു പേർ, ക്ലാരി മൂച്ചിക്കൽ ആറു പേർ, രണ്ടത്താണി പോസ്റ്റ് ഓഫീസിനു മുന്നിൽ വാഹനം തടഞ്ഞതിനു ഒന്പതു പേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്. തേഞ്ഞിപ്പലം - രണ്ട്, പെരിന്തൽമണ്ണ - 1, കരുവാരക്കുണ്ട് - 11, തിരൂർ - 4, പൊന്നാനി -3, ചങ്ങരംകുളം - 4, പെരുന്പടപ്പ് - 1, താനൂർ - 7 എന്നിങ്ങനെയാണ് അറസ്റ്റ്. കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേരെ കരുതൽ തടങ്കലിൽ വച്ചത് - 16 പേർ. പെരുന്പടപ്പ് - 13, മലപ്പുറം - 5, വേങ്ങര- 5, മഞ്ചേരി - 9, കോട്ടയ്ക്കൽ - 9, കൊണ്ടോട്ടി - 9, വാഴക്കാട് - 10, അരീക്കോട് - 2, തേഞ്ഞിപ്പലം - 7, പെരിന്തൽമണ്ണ - 4, പാണ്ടിക്കാട് - 4, മേലാറ്റൂർ -2, കരുവാരക്കുണ്ട് -11, വണ്ടൂർ -2, എടവണ്ണ -2, വഴിക്കടവ് - 2, തിരൂർ -3, പൊന്നാനി -2, ചങ്ങരംകുളം -4, താനൂർ -3, തിരൂരങ്ങാടി - 4 എന്നിങ്ങനെ 128 പേരെയാണ് ജില്ലയിൽ കരുതൽ തടങ്കലിൽ വച്ചത്.
ഗുരുവായൂരിൽ നിന്നു സുൽത്താൻ ബത്തേരിയിലേക്കു പുറപ്പെട്ട കെഎസ്ആർടിസി ടൗണ് ടു ടൗണ് ബസിന് നേരെ രാവിലെ 8.40ഓടെ അങ്ങാടിപ്പുറം പോളിടെക്നിക് ക്വാർട്ടേർസിന് സമീപത്ത് വച്ചാണ് ഹർത്താലനുകൂലികൾ കല്ലെറിഞ്ഞത്. പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നു പോവുകയായിരുന്ന ബസിനു നേരെ 8.50 ഓടെയായിരുന്നു അക്രമം. രണ്ടു യുവാക്കൾ റോഡിലേക്കിറങ്ങി ബസ് തടയുകയും കല്ലെറിയുകയുമാരുന്നുവെന്നു ഡ്രൈവർ കുന്ദമംഗലം സ്വദേശി അഷ്റഫ് പറഞ്ഞു. ആദ്യ ഏറിൽ ചില്ലിനു വിള്ളലേറ്റു. രണ്ടാമത്തെ ഏറിൽ ചില്ല് തകർന്നു കല്ല് ഡ്രൈവറുടെ കണ്ണിനു സമീപത്തായി കൊണ്ടു. മൂന്നാമത്തെ ഏറിൽ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന യാത്രക്കാരന്റെ താടിയിലും കല്ല് പതിച്ചു. ഇരുവർക്കും പരിക്കുണ്ട്. കല്ലേറിനു ശേഷം രണ്ടു ബൈക്കുകളിലായി അക്രമികൾ പെരിന്തൽമണ്ണ ഭാഗത്തേക്ക് രക്ഷപ്പെട്ടതായും നന്പർ ശ്രദ്ധയിൽപ്പെടാതിരിക്കാനായി കൈ കൊണ്ടു മറച്ചു പിടിച്ചിരുന്നതായും യാത്രക്കാർ പറയുന്നു.
പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബസ് ഡിപ്പോയിലേക്കു മാറ്റി. സിസി ടിവികൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. പൊന്നാനിയിലും കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. കോഴിക്കോട്ടു നിന്നു ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസിനു നേരെയാണ് സമരാനുകൂലികൾ കല്ലെറിഞ്ഞത്. ആനപ്പടിയിലാണ് സംഭവം. മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ 8.50 ഓടെയാണ് ബൈക്കിലെത്തിയവർ കല്ലെറിഞ്ഞത്. പൊന്നാനി പുതുപറന്പിൽ വീട്ടിൽ മുബഷീർ, ജീലാനി നഗർ സ്വദേശി മൂഹമ്മദ് ഷരീഫ്, അനപ്പടി സ്വദേശി റാസിക് എന്നിവരാണ് അറസ്റ്റിലായത്.
കെഎസ്ആർടിസിക്ക് നേരെ കല്ലെറിഞ്ഞ പ്രതികൾ സമീപത്തെ ടാങ്കർ ലോറിക്ക് നേരെയും കല്ലെറിയാൻ ശ്രമിച്ചു. ടാങ്കർ ലോറിയിലെ ഡ്രൈവർ പകർത്തിയ ഫോട്ടോയാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്. ഉൾപ്രദേശത്തേക്ക് ഓടി രക്ഷപ്പെട്ട ഇവരെ പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിന്തുടർന്നു പിടികൂടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊബൈൽ ഫോണ് പരിശോധിച്ചതിൽ പോലീസ് അകന്പടിയില്ലാത്ത കെഎസ്ആർടിസി ബസുകൾ ആക്രമിക്കണമെന്ന ശബ്ദ സന്ദേശം കണ്ടെത്തിയതായും തുടർന്നു ഇതയച്ച വ്യക്തിയെ പിടികൂടിയതായും സിഐ വലിയാറ്റൂർ പറഞ്ഞു.
നിലന്പൂരിൽ ദീർഘദൂര സർവീസ് ഉൾപ്പെടെ 14 സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും മൂന്നു ബസുകൾ വിവിധ ഡിപ്പോകളിലായി നിർത്തിയിട്ടിരിക്കുകയായിരുന്നു. എടക്കര, ചുങ്കത്തറ, ചന്തക്കുന്ന് ഭാഗങ്ങളിൽ സമരാനുകൂലികൾ ബസുകൾ തടഞ്ഞു. പീന്നീട് വിട്ടയച്ചു. സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണവും കുറവായിരുന്നു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും കുട്ടികളും അധ്യാപകരും ഉൾപ്പെടെ കാര്യമായി എത്തിയില്ല. സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല.
എടക്കര മേഖലയിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി. ചെറുവാഹനങ്ങളൊഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ചുരം വഴിയെത്തിയ ചരക്കു വാഹനങ്ങളെല്ലാം കടത്തിവിട്ടു. കടകന്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. സർക്കാർ സ്ഥാപനങ്ങളിലും ഹാജർനില കുറവായിരുന്നു. വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റ, എടക്കര ഇൻസ്പെക്ടർ എൻ.വി. ഷൈജു, പോത്തുകൽ ഇൻസ്പെക്ടർ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ കനത്ത പോലീസ് സന്നാഹമാണ് മേഖലയിലെങ്ങും ഒരുക്കിയിരുന്നത്. രാവിലെ ഹർത്താൽ അനുകൂലികൾ എടക്കര, ചുങ്കത്തറ, വഴിക്കടവ്, കാരപ്പുറം, പോത്തുകൽ ടൗണുകളിൽ പ്രകടനം നടത്തി.
മഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പൊതുഗതാഗതം പാടെ സ്തംഭിച്ചു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയതൊഴിച്ചാൽ നഗരം ശൂന്യമായിരുന്നു. വൈകീട്ട് ആറുമണിയോടെ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.
കെഎസ്ആർടിസിക്കു നേരെ കല്ലേറ്; ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
12:02 AM Sep 24, 2022 | Deepika.com