മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വിസർജ്യമടങ്ങിയ മാലിന്യം റോഡിൽ പരന്നൊഴുകുന്നതു തുടർന്നതോടെ നഗരസഭാധ്യക്ഷയും കൗണ്‍സിലർമാരും ആശുപത്രിയിൽ നേരിട്ടെത്തി പ്രതിഷേധമറിയിച്ചു. മഞ്ചേരി കോർട്ട് റോഡിൽ ടാക്സി സ്റ്റാൻഡിനു സമീപമായി ദിവസങ്ങളായി ആശുപത്രി ടോയ്ലറ്റിൽ നിന്നുള്ള മാലിന്യം പരന്നൊഴുകുകയാണ്. വാഹനങ്ങൾ പോകുന്പോൾ ഈ മലിന ജലം കാൽനടയാത്രക്കാരുടെയും ഇതരവാഹങ്ങളിൽ യാത്ര ചെയ്യുന്നവരുടെയും ദേഹത്തേക്കു തെറിക്കുകയും പരിസരം ദുർഗന്ധപൂരിതമാവുകയും ചെയ്യുന്നു.
മലിനജലം റോഡിലേക്കൊഴുകുന്നതു തടയാൻ ആശുപത്രി അധികൃതർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഇന്നലെ ഉച്ചക്കു 11.45ന് കൗണ്‍സിലർമാരെയും കൂട്ടി മുനിസിപ്പൽ ചെയർപേഴ്സണ്‍ വി.എം. സുബൈദ ആശുപത്രിയിലെത്തി പ്രതിഷേധമറിയിച്ചത്. രാവിലെ ചേർന്ന കൗണ്‍സിൽ യോഗത്തിൽ ആശുപത്രിയിൽ നിന്നു മലിനജലം പുറത്തേക്കൊഴുകുന്നതു ചർച്ചയായി. പൊതുറോഡിലേക്കു വെള്ളമൊഴുകുന്നതു തടയണമെന്നു ചെയർപേഴ്സണ്‍ ആവശ്യപ്പെട്ടു. ആശുപത്രിയിൽ നിന്നു വെള്ളം പൊതുഓടയിലേക്കു ഒഴുകുന്നതു തടഞ്ഞതായി അധികൃതർ വ്യക്തമാക്കിയതിനു ശേഷവും റോഡിലേക്കു വെള്ളമെത്തി.
ആശുപത്രിയിലെത്തി പ്രതിഷേധം അറിയിക്കണമെന്നും നരസഭയുടെ നേതൃത്വത്തിൽ ശക്തമായ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. കൗണ്‍സിൽ നടപടികൾ അവസാനിച്ചതോടെയാണ് കൗണ്‍സിലർമാർ കൂട്ടത്തോടെ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെത്തിയത്. പൊതുജനങ്ങൾക്കു പ്രയാസം സൃഷ്ടിക്കുന്ന രീതിയിലാണ് ആശുപത്രിയിൽ നിന്നു റോഡിലേക്കു മലിനജലം ഒഴിക്കിവിടുന്നതെന്നും ഇതുതുടരാൻ അനുവദിക്കില്ലെന്നും കൗണ്‍സിലർമാർ സൂപ്രണ്ടിനോടു പറഞ്ഞു. ആശുപത്രിയിൽ നിന്നു മലിനജലം പുറത്തുപോകാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നു സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോ.ഷീനലാൽ പറഞ്ഞു.
മലിനജലത്തിന്റെ ഒഴുക്കുതടയാൻ ആശുപത്രി അധികൃതർ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇതിനു വേണ്ട പിന്തുണ നഗരസഭയും ഉറപ്പു നൽകി. ആശുപത്രിയിൽ നിന്നു വെള്ളം പുറത്തുപോകുന്ന ഭാഗവും മലപ്പുറം റോഡിൽ മലിനജലം കെട്ടിനിൽക്കുന്ന ഇടവും കൗണ്‍സിലർമാർ പരിശോധിച്ചു. ആശുപത്രിയിൽ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതു പൂർത്തിയായാൽ മലിനജലം സംസ്കരിക്കാനുള്ള സംവിധാനം പൂർണമായും സജ്ജമാകുമെന്നു ആശുപത്രി അധികൃതർ പറഞ്ഞു.
ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ്ചെയർമാൻ വി.പി ഫിറോസ്, ആശുപത്രി സൂപ്രണ്ട് ഡോ.ഷീനാലാൽ, ആർഎംഒമാരായ ഡോ.ജലീൽ വല്ലാഞ്ചിറ, ഡോ.സഹീർ നെല്ലിപറന്പൻ, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ മരുന്നൻ മുഹമ്മദ്, കൗണ്‍സിലർമാരായ കണ്ണിയൻ അബൂബക്കർ, ഹുസൈൻ മേച്ചേരി, അഡ്വ.പ്രേമാ രാജീവ്, അഷ്റഫ് കാക്കേങ്ങൽ, എൻ.കെ. ഉമ്മർഹാജി തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭാധ്യക്ഷയും കൗണ്‍സിലർമാരും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു
12:01 AM Sep 24, 2022 | Deepika.com