പത്തനംതിട്ട: ഹർത്താൽ ദിനത്തിലും ജില്ലയിൽ പേവിഷ പ്രതിരോധ വാക്സിനേഷൻ തടസപ്പെട്ടില്ല. തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വളർത്തു നായ്ക്കൾക്കു നൽകിവരുന്ന പ്രതിരോധ വാക്സിനാണ് ഇന്നലെയും വിവിധ കേന്ദ്രങ്ങളിൽ നൽകിയത്.
മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരും രാവിലെതന്നെ ക്യാന്പുകളിലെത്തി. വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു ക്യാന്പുകളെന്നതിനാൽ ആളുകൾക്കു വളർത്തു നായ്ക്കളെ എത്തിക്കാനും ബുദ്ധിമുട്ടുണ്ടായില്ല. കഴിഞ്ഞ 12നു ജില്ലയിൽ വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കുമുള്ള പ്രതിരോധ കുത്തിവയ്പ് യജ്ഞം തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ആരംഭിച്ചെങ്കിലും പലേടത്തും ഈയാഴ്ചയാണ് സജീവമായത്.
പേവിഷ ലക്ഷണം കണ്ട നായ ചത്തു
റാന്നി: പുതുശേരിമല ഭാഗത്തു പേവിഷ ലക്ഷണങ്ങളോടെ അലഞ്ഞുതിരിഞ്ഞെത്തിയ നായ ചത്തു. വ്യാഴാഴ്ചയാണ് നായയെ പുതുശേരിമല ഭാഗത്തു കണ്ടത്. വളർത്തു നായ്ക്കളെ ഉൾപ്പെടെ ഇതു കടിക്കുകയും ചെയ്തിരുന്നു.
നാട്ടുകാർ അറിയിച്ചതനുസരിച്ചു മൃഗസംരക്ഷണവകുപ്പ് അധികൃതർ സ്ഥലത്തെത്തുകയും നായ പിടിത്തക്കാരുടെ സഹായത്തോടെ ഇതിനെ വലയിലാക്കുകയും ചെയ്തു. റാന്നിയിലെ വെറ്ററിനറി സർജൻമാർ എത്തി മയക്കുമരുന്ന് കുത്തിവച്ചു നായയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടുപരിസരത്തു കെട്ടിയിട്ടിരുന്നു. ഇന്നലെ ഉച്ചയോടെയാണ് നായ ചത്തത്. തുടർന്ന് മൃഗസംരക്ഷണവകുപ്പുതന്നെ ജഡം തിരുവല്ല മഞ്ഞാടി ലാബിലേക്കു പരിശോധനയ്ക്ക് അയച്ചു. പോസ്റ്റുമോർട്ടം നടത്തിയശേഷമുള്ള റിപ്പോർട്ട് ഇന്നു ലഭിക്കും. ഇതിനിടെ, ഈ നായ കടിച്ചതായി പറയുന്ന നാലു നായ്ക്കൾക്കും പ്രതിരോധ കുത്തിവയ്പ് നൽകി.
ഹർത്താൽ മുടക്കിയില്ല; പേവിഷ വാക്സിനേഷൻ സജീവം
10:20 PM Sep 23, 2022 | Deepika.com