വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റിൽ നിന്നും കിടക്കകളിലേയ്ക്ക് ഓക്സിജൻ എത്തിക്കുവാൻ 10 ലക്ഷം രൂപ കൂടി അനുവദിച്ചതായി എംഎൽഎ സേവ്യർ ചിറ്റലപ്പിള്ളി അറിയിച്ചു.
സംസ്ഥാന സർക്കാർ 1.2 കോടി രൂപ അനുവദിച്ച് തൃശൂർ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടുകൂടിയാണു ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ പ്ലാന്റ് പൂർണ ഉപയോഗത്തിലേക്കെത്തുന്നത്. ഓക്സിജൻ പ്ലാന്റിൽ നിന്നും ആശുപത്രിയിലെ 50 കിടക്കകളിലേയ്ക്ക് ഓക്സിജൻ എത്തിക്കുന്നതിനായി പൈപ്പ് കണക്ഷനുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് അംഗീകാരം ലഭിക്കുകയും 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പ്ലാന്റിന്റെ നിർമാണം പൂർത്തിയായി. ഓക്സിജൻ പ്ലാന്റ് ഉൾപ്പെടെ 15 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ജില്ലാ ആശുപത്രിയിൽ നടക്കുന്നത്.
ഓക്സിജൻ പ്ലാന്റിൽ തടസങ്ങൾ കൂടാതെ വൈദ്യുതി ലഭ്യമാകുന്നതിനും ഭാവി വികസനങ്ങൾ കൂടി മുന്നിൽകണ്ടുകൊണ്ടും ആശുപത്രിയിലെ വൈദ്യുതിക്ഷമത വർധിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു. ഇതിനായി തൃശൂർ ജില്ലാ പഞ്ചായത്ത് 89.20 ലക്ഷം രൂപ അനുവദിച്ച് ഹൈടെൻഷൻ കണക്ഷൻ ലഭ്യമാക്കി. 400 കെവി ട്രാൻസ്ഫോർമറും, കേബിളുകളും സ്ഥാപിച്ചിട്ടുണ്ട്. അടുത്ത 10 വർഷത്തിൽ ജില്ലാ ആശുപത്രിയിൽ വരുന്ന വികസനം കൂടി കണ്ടുകൊണ്ടാണ് വൈദ്യുതി ക്ഷമത വർധിപ്പിച്ചിട്ടുള്ളത്. പഴയ വയറിംഗ് എല്ലാം മാറ്റി റീവയറിംഗ് ഇൗ പ്രവൃത്തിയോടൊപ്പം നടത്തി. മുന്പുണ്ടായിരുന്ന വൈദ്യുതി തടസങ്ങളെല്ലാം പരിഹരിക്കാൻ കഴിയുകയും ഓക്സിജൻ ജനറേറ്റർ പ്ലാന്റിൽ നിന്നും 50 കിടക്കകളിലേയ്ക്ക് ഓക്സിജൻ എത്തുന്പോൾ ആകെ 2 കോടി 19 ലക്ഷം രൂപയുടെ വികസനമാണ് സാധ്യമാകുന്നത്.
തുക അനുവദിക്കപ്പെട്ട പൈപ്പ് ലൈൻ പ്രവൃത്തികൾ കൂടി പൂർത്തീകരിച്ച് കഴിഞ്ഞാൽ പകുതി കിടക്കകളിലും ഓക്സിജൻ ലഭ്യമാകുന്ന ആശുപത്രിയായി വടക്കാഞ്ചേരി ജില്ലാ ആശുപത്രി മാറുമെന്നും പദ്ധതി എത്രയുംവേഗം പൂർത്തീകരിക്കുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേയ്ക്ക് 10 ലക്ഷം രൂപ കൂടി അനുവദിച്ചു
12:53 AM Sep 23, 2022 | Deepika.com