കരുവന്നൂർ: മേയ് മാസത്തിലുണ്ടായ കനത്ത മഴയിൽ ഇടിഞ്ഞ കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ റെഗുലേറ്ററിനു തെക്കുവശത്തെ ബണ്ട് റോഡിൽ നിർമിക്കുന്ന താത്കാലിക സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തിയായി. പുഴയോടു ചേർന്ന് ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള മൂർക്കനാട് കാറളം ബണ്ട് റോഡിലെ സംരക്ഷണഭിത്തിയുടെ ഇടിഞ്ഞുപോയ ഭാഗമാണ് 17 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയിരിക്കുന്നത്.
ഇടിഞ്ഞുപോയ സ്ഥലത്തിനു പുറമെ കുറച്ചുകൂടി സ്ഥലം നീട്ടി 38 മീറ്ററോളം നീളത്തിലാണ് തെങ്ങിൻമുട്ടികൾ അടിച്ചിറക്കി, ഒരു മീറ്ററോളം പുഴയിൽനിന്ന് ചെളി നീക്കംചെയ്തശേഷം കരിങ്കല്ലിട്ട് സംരക്ഷണഭിത്തി നിർമിച്ചിരിക്കുന്നത്. മഴ കനത്തതോടെ കരിങ്കല്ല് കിട്ടാതെ നിലച്ചുപോയ നിർമാണപ്രവൃത്തികൾ കഴിഞ്ഞ ദിവസമാണ് തൃശൂർ അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ പൂർത്തിയാക്കിയത്.
പ്രദേശവാസികൾ ആവശ്യപ്പെട്ടതനുസരിച്ച് പുതുതായി നിർമിച്ച സംരക്ഷണഭിത്തി മുതൽ ഇല്ലിക്കൽ റെഗുലേറ്റർ വരെയുള്ള ഭാഗത്ത് കരിങ്കല്ലിട്ട് കോണ്ക്രീറ്റിടുകയും ചെയ്തിട്ടുണ്ട്. മൂന്നു തവണയാണ് ബണ്ട് റോഡ് ഒരേ സ്ഥലത്ത് ഇടിഞ്ഞത്. 2018ലെ പ്രളയസമയത്താണ് ഇല്ലിക്കൽ റെഗുലേറ്ററിനു സമീപം തെക്കേ ബണ്ട് റോഡ് ഇടിഞ്ഞത്.
മൂന്നു വർഷം ഇവിടെ യാതൊരു നിർമാണവും നടത്തിയിരുന്നില്ല. 2021 മേയ് ആദ്യവാരത്തിലുണ്ടായ കനത്ത മഴയിൽ അതേ സ്ഥലത്ത് റോഡ് കൂടുതൽ ഭാഗത്ത് വീണ്ടും ഇടിഞ്ഞതിനെത്തുടർന്ന് മുളകൾ കെട്ടിവച്ച് അതിനിടയിൽ മണൽച്ചാക്കുകൾ ഉപയോഗിച്ച് ഇറിഗേഷൻ വകുപ്പ് താത്കാലികമായി ബണ്ട് ബലപ്പെടുത്തി.
എന്നാൽ കഴിഞ്ഞ മേയ് മാസത്തിൽ നേരത്തെ സ്ഥാപിച്ച മുളംകുറ്റികൾ വീണ്ടും ഇടിഞ്ഞു. തുടർന്നാണ് മന്ത്രി ആർ. ബിന്ദു ഇടപെട്ട് 17 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചത്.
കരുവന്നൂർ ഇല്ലിക്കൽ ബണ്ട് റോഡ് സംരക്ഷണഭിത്തി നിർമാണം പൂർത്തിയായി
12:50 AM Sep 23, 2022 | Deepika.com