തണ്ണിത്തോട്: മാസങ്ങളായി നടന്നുവരുന്ന റോഡ് നിർമാണം എങ്ങുമെത്തിയില്ല. പൊടിമൂലം ശ്വാസം മുട്ടി പ്രദേശവാസികൾ.
തണ്ണിത്തോട് - തേക്കുതോട് - കരിമാൻതോട് റോഡ് നവീകരണമാണ് പ്രദേശവാസികൾക്കു വിനയായി മാറിയിരിക്കുന്നത്. ബിഎം ബിസി നിലവാരത്തിൽ നവീകരണ ജോലികൾ ആരംഭിച്ച റോഡാണിത്. ഏഴുമാസം മുന്പാണ് പണികൾ ആരംഭിച്ചത്. രണ്ട് റീച്ചുകളിലായിട്ടാണ് നിർമാണ കരാർ.
കിഫ്ബി പദ്ധതിയിലുൾപ്പെട്ട റോഡ് പണികൾ മാസങ്ങളായി ഇഴയുകയാണ്. തണ്ണിത്തോട് മുതൽ തേക്കുതോട് ഗുരുമന്ദിരംവരെയാണ് ആദ്യ റീച്ച്. പ്രധാനമായും പണികൾ നടക്കേണ്ടത് ഈ ഭാഗത്താണ്. റോഡ് മെറ്റലിംഗ് നടത്തി മണ്ണുമിട്ടതോടെയാണ് പൊടിശല്യം രൂക്ഷമായത്. തേക്കുതോട് മൂഴി മുതൽ കരിമാൻതോട് വരെയുള്ള അടുത്ത റീച്ചിലും പണികൾ എങ്ങുമെത്തിയിട്ടില്ല.
റോഡിനോടു ചേർന്നു താമസിക്കുന്നവർ, വ്യാപാരികൾ തുടങ്ങിയവരാണ് ഏറെ ബുദ്ധിമുട്ടിലായത്. മഴ നിലച്ചതോടെയാണ് പൊടിശല്യം അസഹനീയമായത്. ഇതോടെ റോഡിൽ നാട്ടുകാർ വെള്ളം ഒഴിച്ചുവരികയാണ്. ബസ് സർവീസുകളടക്കം വാഹനത്തിരക്ക് ഏറെയുള്ള റോഡാണിത്.
നിശ്ചിത സമയപരിധിയിൽ പണികൾ പൂർത്തിയാകില്ലെന്നു കരാറുകാരും പറയുന്നു. നിർമാണ മേഖലയിലെ കാലതാമസം ചൂണ്ടിക്കാട്ടി കരാർ കാലാവധിയും നീട്ടാനുള്ള ശ്രമമാണ്. കിഫ്ബി പദ്ധതിയായതിനാൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.
പദ്ധതി പൂർത്തിയാക്കുന്നതിൽ ജനപ്രതിനിധികളും ഇടപെടലും ഉണ്ടാകുന്നില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തി.
പൊടിയിൽ ശ്വാസംമുട്ടി നാട്ടുകാർ
10:21 PM Sep 22, 2022 | Deepika.com