അടൂർ: നഗരത്തിലടക്കം ഉൾറോഡുകളിൽ നായ്ക്കളുടെ തേർവാഴ്ച. സ്കൂളുകൾ പരിസരങ്ങളിലും പ്രാധാന വഴികളുടെ തെരുവുകളിലുമായിട്ടാണ് നായ ശല്യം രൂക്ഷമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ 8.30 ന് അടൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന്റെ കോമ്പൗണ്ടിൽ തമ്പടിച്ച ഇരുപതോളം നായ്ക്കൾ വിദ്യാർഥികളെ കടിക്കാൻ ഓടിച്ച സംഭവം ഉണ്ടായി. നായ്ക്കൾക്ക് നേരെ കൈയിലുണ്ടായിരുന്ന സ്കൂൾ ബാഗ് വീശിയാണ് വിദ്യാർഥികൾ രക്ഷപ്പെട്ടതെന്ന് പറയുന്നു.
സ്കൂൾ പരിസരത്തെ തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു സയൻസ് ബാച്ച് പിടിഎ ചെയർമാൻ ഡോ. സായി പ്രസാദ് ആവശ്യപ്പെട്ടു.
പഞ്ചായത്തധികൃതർക്കു പല പ്രാവശ്യം കത്ത് നല്കിയെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. നായ്ക്കൾ കുട്ടികളെ കടിക്കാൻ ഓടിക്കുന്നത് പതിവാണ്. വൈകുന്നേരം സ്കൂൾ വിടുന്നതോടെ നായകൾ സ്കൂൾ വരാന്തകളിൽ തമ്പടിക്കുകയാണ്. ചൂട് കനക്കുന്നതോടെ ഉച്ചകഴിഞ്ഞ് ഇവ സ്കൂൾ പരിസരത്ത് കയറുന്നതും പതിവായി. സ്കൂൾ സമയത്തും വരാന്തയിൽ നായ കൂട്ടങ്ങൾ കയറാറുണ്ടെന്നും ഇവയെ ഓടിച്ചുവിടുകയാണ് പതിവെന്നും അധ്യാപകർ പറയുന്നു.
മുണ്ടപ്പള്ളി, ഏല ഭാഗത്തും തെരുവുനായ ശല്യം രൂക്ഷമാണ്. കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ ചക്കൂർച്ചിറ ഭാഗം, നെല്ലിമുകൾ ചന്ത, കന്നുവിള, കുണ്ടോംവെട്ടത്ത് മലനട എന്നിവിടങ്ങിൽ വ്യാപക ശല്യമാണ്. ആളൊഴിഞ്ഞ പ്രദേശങ്ങളിലും തോട്ടങ്ങളിലും ആളൊഴിഞ്ഞ വീട്ടിലും ആണ് ഇവ രാത്രി തമ്പടിക്കുന്നത്. പകൽ കൂട്ടത്തോടെ ഇവ നിരത്തിലിറങ്ങും. മേയാൻ വിട്ട ആട്ടിൻകുട്ടിയെ തെരുവുനായ കഴിഞ്ഞയാഴ്ച കടിച്ചു കൊന്നിരുന്നു.
അടൂരിലെ ഉൾറോഡുകൾ കൈയടക്കി തെരുവുനായ്ക്കൾ
10:18 PM Sep 22, 2022 | Deepika.com