പത്തനംതിട്ട: നഗരത്തിൽ തെരുവുനായ പ്രശ്നമുള്ള രണ്ട് ഹോട്ട്സ്പോട്ടുകളിൽ പ്രത്യേകം വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. നഗരസഭ വികസനകാര്യ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റികൾ സംയുക്തമായി യോഗം ചേർന്ന് തെരുവുനായകൾക്ക് വാക്സിനേഷൻ നൽകുന്നതിനായി പ്രത്യേക കർമപദ്ധതിക്ക് രൂപം നൽകി.
നഗരത്തിൽ അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളെ മാറ്റിപ്പാർപ്പിക്കാൻ സമീപപ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കും. അനധികൃതമായി ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് തടയാൻ ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ, മാംസം, മത്സ്യ സ്റ്റാളുകൾ തുടങ്ങിയവരുടെ സംയുക്ത യോഗം വിളിച്ചുചേർക്കും. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി കർശന നടപടികൾ സ്വീകരിക്കും. നഗരത്തിലെ വളർത്തുനായ്ക്കൾക്കുള്ള വാക്സിനേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായതോടൊപ്പം വളർത്തു നായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കി. ലൈസൻസില്ലാത്ത നായ്ക്കളെ വളർത്തുന്നതിന് കർശനമായ പിഴ ഈടാക്കുമെന്നും നായ കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെ പറ്റി പൊതുജനങ്ങളെ ബോധവത്കരിക്കുമെന്നും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. അജിത് കുമാറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സും പറഞ്ഞു.
നഗരത്തിലെ ഹോട്ട്സ്പോട്ടുകളിൽ വാക്സിൻ കേന്ദ്രങ്ങൾ
10:18 PM Sep 22, 2022 | Deepika.com