ഒറിഗണ്‍ കാട്ടുതീ: 15 കാരന് 36 മില്യണ്‍ പിഴ

12:38 AM May 24, 2018 | Deepika.com
പോർട്ട്ലാന്‍റ് (ഒറിഗണ്‍): ഈഗിൾ ക്രീക്കിലെ 48,000 ഏക്കർ വനം കത്തിനശിക്കുന്നതിന് കാരണക്കാരനായ പതിനഞ്ചുകാരൻ വിവിധ ഏജൻസികൾക്കും കന്പനികൾക്കും പുനരധിവാസ തുകയായി 36 മില്യണ്‍ ഡോളർ നൽകണമെന്ന് കഴിഞ്ഞ വാരാന്ത്യം സർക്യൂട്ട് കോർട്ട് ജഡ്ജ് ജോണ്‍ ഒൾസൻ ഉത്തരവിട്ടു.

2017 സെപ്റ്റംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വാഷിംഗ്ടണ്‍ വാൻകൂറിൽ നിന്നുള്ള പതിനഞ്ചുകാരൻ രണ്ടു പടക്കം കത്തിച്ചു എറിഞ്ഞതാണ് തീപടർന്നു പിടിക്കുന്നതിന് കാരണമായതെന്നു കോടതി കണ്ടെത്തി. തീ ആളി പടർന്നതിനെ തുടർന്ന് ആളുകളെ മാറ്റി താമസിക്കുകയും പ്രധാന ഹൈവേകൾ അടയ്ക്കുകയും പ്രധാന ടൂറിസ്റ്റ് ആകർഷണം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

പതിനഞ്ചുകാരന് ഇത്രയും വലിയ തുക ഉണ്ടാക്കുക പ്രയാസമാണെങ്കിലും ജീവിതകാലം മുഴുവൻ ഇതിലേക്ക് പണം അടയ്ക്കേണ്ടിവരുമെന്നും കോടതി വിധിച്ചു. ഈ വിധി വളരെ ക്രൂരമായിപ്പോയെന്ന് പ്രതിയുടെ അറ്റോർണി വാദിച്ചു. എന്നാൽ ഭരണഘടനയ്ക്കകത്തു നിന്നാണ് വിധി പ്രസ്താവിക്കുന്നതെന്നു കോടതി വിശദീകരിച്ചു. പ്രതിക്ക് കോർട്ട് ഓഫ് അപ്പീൽസിലോ, സുപ്രീം കോടതിയിലോ അപ്പീൽ നൽകാവുന്നതാണെന്നും കോടതി പറഞ്ഞു.

പ്രതിക്ക് 10 വർഷത്തെ പ്രൊബേഷനും മാപ്പപേക്ഷിച്ചു 150 കത്തുകളും എഴുതണമെന്നും കോടതി വിധിയിൽ നിർദേശം നൽകിയിട്ടുണ്ട്.ഇത്തരം കേസുകളിൽ വിധിക്കുന്ന കൂടിയ ശിക്ഷയാണ് പതിനഞ്ചുകാരനു കോടതി നൽകിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ