ഹൂസ്റ്റണ്‍: അമേരിക്കൻ പൗരത്വമുള്ള സ്ത്രീയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് നിയമ വിരുദ്ധമായി വോട്ടു ചെയ്ത മെക്സിക്കൻ പൗരത്വമുള്ള ലോറാ ജനിത് ഗാർസയെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. 150,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. 2004, 2012, 2016 എന്നീ വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇവർ വോട്ട് ചെയ്തതായി ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സറ്ററലിന്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.
അനധികൃതമായി വോട്ടു രേഖപ്പെടുത്തൽ, തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ച് ഇവരുടെ പേരിൽ കേസെടുക്കുമെന്ന് അറ്റോർണി ഓഫിസ് അറിയിച്ചു. കുറ്റം തെളിയുകയാണെങ്കിൽ 20 വർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിക്കും.
ആൻജി യദീര സമോറ എന്ന അപരനാമത്തിലാണ് ഇവർ ഹാരിസ് കൗണ്ടിയിൽ വോട്ടറായി റജിസ്റ്റർ ചെയ്തത്. ഇതേ പേരിലുള്ള പാസ്പോർട്ടും കണ്ടു കെട്ടിയിട്ടുണ്ട്. ടെക്സസിൽ കള്ളവോട്ടു ചെയ്തവർക്കെതിരേ കർശനനടപടികളാണ് അറ്റോർണി ഓഫീസ് സ്വീകരിച്ചിരിക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വ്യജ തിരിച്ചറിയാൽ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്ത മെക്സിക്കൻ വനിത അറസ്റ്റിൽ
10:53 PM May 16, 2018 | Deepika.com