സുകുമാര്‍ അഴിക്കോട് തത്വമസി പുരസ്‌കാരം എം.പി വീരേന്ദ്രകുമാര്‍, എം.എന്‍ കാരശ്ശേരി, രതീദേവി എന്നിവര്‍ക്ക്

02:07 PM Apr 14, 2018 | Deepika.com
കോഴിക്കോട് ;കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ ഉജ്വല വ്യക്തിത്വമായിരുന്ന ഡോ:സുകുമാര്‍ അഴീക്കോടിന്റെ ജന്മദിനാഘോഷണങ്ങളുടെ ഭാഗമായി നല്‍കുന്ന 2018 ലെ തത്വമസി പുരസ്‌കാരം എം പി വീരേന്ദ്രകുമാറിനും ,എം.എന്‍ കാരശ്ശേരിക്കും രതിദേവിക്കും ലഭിച്ചു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി ,ജയചന്ദ്രന്‍ മൊകേരി, അനില്‍ കുര്യാത്തി എന്നിവര്‍ക്കും വിവിധ മേഖലകള്‍ക്ക് നല്‍കിയ സംഭാവനകള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കുമെന്നു തത്വമസി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .മെയ് പതിമൂന്നിന് കോഴിക്കോട് മജസ്റ്റിക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. കെ.പി രാമനുണ്ണി ചെയര്‍മാനും ,ഉമാദേവി വി.ജി,ജോയ് എബ്രഹാം, മണികണ്ഠന്‍ പോല്‍പ്പറമ്പ്, ടി ജി വിജയകുമാര്‍ ,എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത് .

രാജ്യസഭാംഗവും മാതൃഭൂമി മാനേജിംഗ് എഡിറ്ററുമായ എം.പി വീരേന്ദ്രകുമാര്‍ ,അദ്ധ്യാപകന്‍, പ്രഭാഷകന്‍,മതേതരത്വ പുരോഗമനവാദ നിലപാടുകള്‍ എന്നീ നിലകളില്‍ കേരളത്തിന്റെ ആദരവ് നേടിയ എം എന്‍ കാരശ്ശേരി ,പുരോഗമന നിലപാടുകളിലൂടെ ഇപ്പോഴും സാധാരണക്കാരന്റെ പക്ഷത്ത് നില്‍ക്കുകയും ,എഴുത്തിന്റെ രംഗത്തു നൂതനമായ രീതികള്‍ ആവിഷ്‌കരിക്കുകയും ചെയ്ത രതീദേവി ,ദക്ഷിണേന്ത്യന്‍ ഭാഷകളിലെ പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി, അധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരി, നവമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ കവി അനില്‍ കുര്യാത്തി എന്നിവര്‍ക്കാണ് 2018 ലെ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ രതീദേവിയുടെ 'മഗ്ദലിനയുടെ (എന്റെയും)പെണ്‍സുവിശേഷം' എന്ന നോവലിനാണ് സുകുമാര്‍ അഴിക്കോട് തത്വമസി സാഹിത്യപുരസ്‌കാരം ലഭിച്ചത് .ഈ നോവല്‍ ഭൂതകാലത്തില്‍ നിന്നും ഖനനം ചെയ്ത യാഥാര്‍ഥ്യങ്ങള്‍ ആഖ്യാനത്തിന്റെ മാന്ത്രികതയോടെ അനാവരണം ചെയ്യുന്ന നോവല്‍ ആത്മീയതയുടെയും ,പ്രണയത്തിന്റെയും ,ഏകാന്തതയുടെയും പെണ്‍ കരുത്തായി മാറിയ കൃതിയാണ് മഗ്ദലിനയുടെ(എന്റെയും)പെണ്‍സുവിശേഷം. ഈ നോവല്‍ എഴുതാന്‍ രതി ദേവി പത്തു വര്ഷമാണ് ചിലവഴിച്ചത് .ഒരേ സമയം ഇംഗ്ലീഷിലും ,മലയാളത്തിലും പ്രസിദ്ധീകരിച്ച നോവല്‍ സ്പാനിഷ് ,ഫ്രഞ്ച്,തമിഴ് ഭാഷകളില്‍ മൊഴിമാറ്റം നടത്തുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ അവാര്‍ഡ്, സിഎംഎസ് കോളേജ് സ്റ്റഡിസെന്റര്‍ അവാര്‍ഡ്, ഇന്‍ഡ്യാ പ്രസ് ക്ലബ് അവാര്‍ഡ് തുടങ്ങി നിറ്വദ്ധി അവാര്‍ഡുകള്‍ ഈ പുസ്തകത്തിനു ലഭിച്ചിട്ടുണ്ട്.