അൽഹസ: സൗദിയിലെ ഫ്ളാറ്റിൽ മലയാളി വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആന്പല്ലൂർ സ്വദേശി ജയരാജൻറെ ഭാര്യ സുവർണ(43)യാണ് അൽ ഹസയിലെ ഫ്ളാറ്റിൽ മരിച്ച കാണപ്പെട്ടത്. ഭർത്താവിനോടും മക്കളോടുമൊപ്പം ഏഴു വർഷമായി സൗദി അറേബ്യയിലായിരുന്നു സുവർണ.
അൽ ഹസ്സ മോഡേണ്‍ സ്കൂളിൽ പത്താം തരം വിദ്യാർത്ഥിനിയായ മകളെ രാവിലെ സ്കൂളിൽ വിട്ടതിനു ശേഷമാണു കൃത്യം നടത്തിയത്. പരീക്ഷ കഴിഞ്ഞു തിരിച്ചത്തിയ മകൾ വിളിച്ചതിനെ തുടർന്നു വാതിൽ തുറക്കാതിരുന്നതിനാൽ അച്ഛനെ വിവരമറിയിക്കുകയും ജനൽ വഴി അകത്തു കടന്നു പരിശോധിക്കുകയും ചെയ്തപ്പോഴാണ് സംഭവമറിഞ്ഞത്.
മരണത്തിന് ആരും ഉത്തരവാദിയല്ല, മൃതദേഹം ഹസയിൽ അടക്കണം എന്നെഴുതിയ ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെടുത്തു. മകളുടെ പരീക്ഷ കഴിഞ്ഞു പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകാനായി തയാറായിരിക്കുകയായിരുന്നു. മൂത്ത മകൾ സാന്ദ്ര നാട്ടിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഭർത്താവ് ജയരാജൻ കിഡ്നി സംബന്ധമായ രോഗത്തിന് ചികിത്സയിലാണ്. ഇതിലുള്ള മാനസിക പ്രയാസമാവാം കാരണം എന്ന് കരുതപ്പെടുന്നു.
പോലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കിംഗ് ഫഹദ് മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവിന്റെയും മക്കളുടെയും ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ട്പോകാനുള്ള നടപടികൾക്ക് നവോദയ പ്രവർത്തകർ നേതൃത്വം നൽകുന്നു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
സൗദിയിൽ മലയാളി വീട്ടമ്മ ജീവനൊടുക്കി
11:44 PM Mar 22, 2018 | Deepika.com