ഷിക്കാഗോ: നൊബേൽ പുരസ്കാര ജേതാവും കെമിസ്ട്രി പ്രഫസറുമായ ഇ ഇച്ചി നെഗിഷിയുടെ ഭാര്യ സുമൈർ നെഗിഷി ഇന്ത്യാനക്ക് സമീപമുള്ള റോക്ക് ഫോർഡിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർച്ച് 13 ചൊവാഴ്ച ഇവർ സഞ്ചരിച്ചിരിക്കുന്ന വാഹനത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു ഇരുവരേയും കാണാതായത്.
82 വയസുള്ള പ്രൊഫസറും ഭാര്യയും (80) വിമാനത്താവളത്തിലേക്കു കാറിൽ പുറപ്പെട്ടതായിരുന്നു. വഴിയിൽ വാഹനം ഒരു ഡിപ്പിൽ തട്ടി നിൽക്കുകയായിരുന്നുവെന്നു കുടുംബാംഗങ്ങൾ വെളിപ്പെടുത്തി.
വാഹനം നിന്നതോടെ സഹായത്തിനുവേണ്ടി പ്രൊഫസർ പുറത്തേക്കിറങ്ങി. കുറച്ചു നേരം കഴിഞ്ഞിട്ടും കാണാതായപ്പോൾ ഭാര്യയും അദേഹത്തെ അന്വേഷിച്ചു പുറപ്പെട്ടു. പാർകിൻസൽസ് രോഗവും മാനസിക അസ്വസ്ഥതയുമുള്ള ഇവരുടെ മരണം സ്വഭാവികമാണെന്നാണ് ഒഗിൾ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചത്. മൃതദേഹം കണ്ടെത്തിയതിനു സമീപമുള്ള റോഡിൽ അലഞ്ഞു നടക്കുകയായിരുന്ന പ്രൊഫസറെ പിന്നീടു പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യാനയിലെ വെസ്റ്റ് ലഷ്യിറ്റിൽ താമസിച്ചിരുന്ന ഇവരെ കണ്ടെത്തിയത് 200 മൈൽ അകലെയുള്ള റോക്ക് ഫോർഡിലായിരുന്നു.
2010ൽ കെമിസ്ട്രിക്ക് നോബൽ സമ്മാനം ലഭിച്ച ഇ-ഇച്ചി ജപ്പാൻ വംശജനാണ്. കാർബണ്‍ ആറ്റത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഇദ്ദേഹത്തെ നോബൽ സമ്മാനാർഹനാക്കിയത്. തന്റെ നേട്ടങ്ങളുടെ പുറകിൽ പ്രവർത്തിച്ചിരുന്ന പ്രേരകശക്തി ഭാര്യയായിരുന്നുവെന്നു പ്രൊഫസർ വെളിപ്പെടുത്തിയിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
നൊബേൽ പുരസ്കാര ജേതാവിന്റെ ഭാര്യ മരിച്ച നിലയിൽ
11:04 PM Mar 15, 2018 | Deepika.com