ന്യൂയോർക്ക്: അമേരിക്കൻ അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 32-ാമത് കുടുംബ മേളയുടെ ഇടവക തലത്തിലുള്ള കിക്കോഫും പാത്രിയർക്കാ ദിനവും സംയുക്തമായി ഫെബ്രുവരി 25 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം പെൻസിൽവാനിയയിലെ ബ്രൂമാളിലെ സെന്റ് പോൾസ് ദേവാലയത്തിൽ വച്ചു നടത്തപ്പെട്ടു.
വികാരി റവ. ഫാ. വർഗീസ് മാനിക്കാട്ടിന്റെതായിരുന്നു ആദ്യ രജിസ്ട്രേഷൻ. തുടർന്ന് ഇടവകയിലെ നിരവധി കുടുംബങ്ങൾ രജിസ്ട്രേഷൻ നടത്തി. കുടുംബ മേളയെക്കുറിച്ചും രജിസ്ട്രേഷനെക്കുറിച്ചും കൗണ്‍സിൽ അംഗം ജീമോൻ ജോർജ് വിശദീകരിച്ചു.
പെൻസിൽവാനിയയിലെ പോക്കണോസിനടുത്തുള്ള കലഹാരി റിസോർട്ടിൽ ജൂലൈ 25 മുതൽ 28 വരെയുള്ള ദിവസങ്ങളിലാണ് ഈ വർഷത്തെ കുടുംബമേള ക്രമീകരിച്ചിരിക്കുന്നത്. യുവതീ യുവാക്കൾക്കും മുതിർന്നവർക്കും കുട്ടികൾക്കുമായി നിരവധി പ്രോഗാമുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
കുടുംബ പശ്ചാത്തലത്തെ ആസ്പദമാക്കിയും വിശുദ്ധ വേദപുസ്തകത്തെ അടിസ്ഥാനമാക്കിയും വചന പ്രഘോഷണം നടത്തുന്ന വന്ദ്യ. പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പയും, ഇടുക്കി ഭദ്രാസനാധിപൻ സക്കറിയാസ് മോർ പീലക്സിനോസ് തിരുമേനിയും കുടുംബമേളയിൽ പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി അനുഗ്രഹിക്കുന്നതും ഈ വർഷത്തെ കുടുംബ മേളയുടെ പ്രത്യേകതയാണ്. കോപ്റ്റിക് സഭയുടെ പ്രശസ്ത വാഗ്മി റവ. ഫാ. വാസ്ക്കൻ മോവ്സേഷ്യൻ യുവതീ യുവാക്കൾക്കായുള്ള പ്രത്യേക വിഭാഗത്തിൽ പ്രഭാഷണം നടത്തുന്നതാണ്.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
പാത്രിയർക്കാ ദിനവും കുടുംബ മേളയുടെ കിക്കോഫും നടത്തി
10:49 PM Mar 15, 2018 | Deepika.com