പാംബീച്ച് (ഫ്ളോറിഡാ): മത വിശ്വാസത്തെ കളിയാക്കിയതിൽ പ്രകോപിതനായ പതിനേഴുകാരൻ മൂന്നു പേരെ കുത്തി പരുക്കേൽപ്പിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ജൊവാനി എന്ന പതിമൂന്നുകാരൻ മരിക്കുകയും രണ്ടു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മാർച്ച് 11 ഞായറാഴ്ചയാണു സംഭവം.
പ്രതിയായ കോറി ജോണ്സൻ (17) തന്റെ സുഹൃത്ത് കെയ്ലിന്റെ വീട്ടിൽ ഉറങ്ങാൻ എത്തിയതായിരുന്നു. മുസ്ലീം വിശ്വാസം സ്വീകരിച്ചിരുന്ന കോറിയെ കെയ്ലിയുടെ സഹോദരൻ ഡെയ്ൻ കളിയാക്കി. ഇവരുടെ മാതാവും ഡെയിനിന്റെ മറ്റൊരു കൂട്ടുകാരൻ ജൊവാനി ബ്രാണ്ടുമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഉറങ്ങാൻ കിടന്ന കോറി വീട്ടിലെ എല്ലാവരേയും കൊലപ്പെടുത്താൻ തീരുമാനിച്ചു. തിങ്കളാഴ്ച അതിരാവിലെ പതിമൂന്നുകാരനായ ജൊവാനിയെ മുകളിലെ നിലയിലെത്തി കഴുത്തിനു കുത്തുകയായിരുന്നു. മുകളിൽ നിന്നും നിലവിളി കേട്ടോടിയെത്തിയ മാതാവ് ഇലയൻ സൈമനെ കോറി തുടരെ തുടരെ 12 തവണ കുത്തി. ഇതിനിടയിൽ ഓടിയെത്തിയ ഡെയ്നിനേയും കോറി 32 തവണ കുത്തിയതായി പോലീസ് പറയുന്നു. കഴുത്തിനു കുത്തേറ്റ ജൊവാനി സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സംഭവം അറിഞ്ഞെത്തിയ പോലീസിനു കീഴടങ്ങാൻ കോറി തയ്യാറായില്ല. ദീർഘ നേരത്തെ ചർച്ചക്കുശേഷമാണ് കോറിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീടു നടത്തിയ പത്രസമ്മേളനത്തിലാണ് പോലീസ് വിവരങ്ങൾ വെളിപ്പെടുത്തിയത്.
കോറി ജോണ്സണ് അടുത്തിടെ ആക്രമണോത്സുകമായ വീഡിയോകൾ കണ്ടിരുന്നതായും പോലീസ് പറഞ്ഞു. വില്യം റ്റി ഡ്വയർ ഹൈസ്കൂൾ വിദ്യാർത്ഥിയാണ് കോറി. പ്രതിയെ പാംബീച്ച് കൗണ്ടി ജുവനയിൽ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി.
റിപ്പോർട്ട്: പി.പി.ചെറിയാൻ
മതവിശ്വാസത്തെ കളിയാക്കിയതിന്റെ പേരിൽ പതിനേഴുകാരൻ മൂന്നുപേരെ കുത്തി; ഒരാൾ മരിച്ചു
10:52 PM Mar 14, 2018 | Deepika.com