ദുബായ്: മിഡിൽ ഈസ്റ്റ് റെയിൽ മേളക്ക് ദുബായ് രാജ്യാന്തര കണ്വൻഷൻ സെന്ററിൽ തുടക്കമായി . യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ഫെഡറൽ ട്രാൻസ്പോർട് അതോറിറ്റിയും അടിസ്ഥാന സൗകര്യവികസന മന്ത്രാലയവും ഇത്തിഹാദ് റെയിലും ചേർന്നു സംഘടിപ്പിക്കുന്ന മേളയിൽ മുന്നൂറോളം പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ലോകത്തിലെ പ്രധാന റെയിൽ കന്പനികളുടെ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ വിവിധ ലോകോത്തര നിർമ്മാണ കന്പനികളുടെ പ്രതിനിധികൾ എന്നിവരാണ് മേളയിൽ പങ്കെടുക്കുന്നത് .
മേളയിലെ മുഖ്യ ആകർഷണം വികസന രംഗത്ത് കുതിച്ച് പായാൻ തയാറെടുക്കുന്ന ഇന്ത്യൻ റയിൽവേയാണ്. ഇന്ത്യൻ റെയിൽവേ ലക്ഷ്യംവയ്ക്കുന്ന 9.1 ലക്ഷം കോടി രൂപയുടെ വന്പൻ പദ്ധതികളെക്കുറിച്ച് അറിയാനും അതിൽ പങ്കുചേരാനുള്ള സാധ്യതകൾ ആരായുന്നതിനും മറ്റ് ലോകരാജ്യങ്ങളും കന്പനികളും ഉറ്റുനോക്കുകയാണ്.
മോണോ റെയിൽ, മെട്രോ, ട്രാം, ഹൈ സ്പീഡ് റെയിൽ, ഡിജിറ്റൈസേഷൻ, ദീർഘദൂര യാത്രാചരക്കു തീവണ്ടികൾ, കൂടുതൽ ട്രാക്കുകളിൽ വൈദ്യുതീകരണം, സിഗ്നലിംഗ് സംവിധാനങ്ങളുടെ നവീകരണം, സുരക്ഷാ സംവിധാനങ്ങൾ, ട്രാക്കുകളുടെ അറ്റകുറ്റപ്പണി തുടങ്ങി നിരവധി മേഖലകളിലാണ് വികസന സാധ്യതകൾ. ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിലൊന്നായ ഇന്ത്യൻ റെയിൽവേയുടെ സാന്നിധ്യം മേളയെ ഏറെ പ്രാധാന്യമുള്ളതാക്കിയിരിക്കുകയാണ്
റെയിൽവേ ബോർഡ് അംഗം മഹേഷ് കുമാർ ഗുപ്തയുടെ നേതൃത്വത്തിൽ ചീഫ് എൻജിനീയർ അങ്കാല സായ്ബാബ, ഗാന്ധിനഗർ, അഹമ്മദാബാദ് മെട്രോ ലിങ്ക് എക്സ്പ്രസ് അസിസ്റ്റന്റ് ജനറൽ മാനേജർ ജയന്ത് പാണ്ഡെ, കൊൽക്കത്ത മെട്രോ റെയിൽ കോർപറേഷൻ ചീഫ് എൻജിനീയർ സഞ്ജയ് കുമാർ എന്നിവരാണ് ഇന്ത്യൻ റെയിൽവേയെ പ്രതിനിധീകരിക്കുന്നത് .
നാൽപത്തഞ്ചിലേറെ ടണലുകളും 125 പാലങ്ങളും ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽപ്പാലവും ഉൾപ്പെടെ വന്പൻ പദ്ധതികളിലാണ് ഇന്ത്യൻ റെയിൽവേ 11,050 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നത് . പൂർണമായും എൽഇഡി ലൈറ്റിംഗ് സംവിധാനത്തിലേക്കു മാറാനുള്ള പദ്ധതിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
മിഡിൽ ഈസ്റ്റ് റെയിൽ മേളക്ക് ദുബായിൽ തുടക്കം; കുതിച്ചു പായാൻ ഇന്ത്യ റെയിൽവേയും
11:32 PM Mar 12, 2018 | Deepika.com