ജിദ്ദ: ന്യൂനപക്ഷ ജനവിഭാഗങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാനുള്ള ആർഎസ്എസിന്റെ അതിമോഹമാണ് ത്രിപുരയിൽ അഴിഞ്ഞാടുന്നത്. കമ്യൂണിസ്റ്റുകാരെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതാക്കൾ തന്നെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ദേശീയതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് വേണം കരുതാൻ. ത്രിപുരയിൽ ആർഎസ്എസ് ആക്രമണങ്ങളിൽ അഞ്ഞൂറിലധികം പ്രവർത്തകർ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽചികിത്സയിലാണ്. 1500ൽ അധികം വീടുകൾ തകർക്കപ്പെടുകയും ചെയ്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേടാനായ വിജയത്തെത്തുടർന്ന് ത്രിപുരയിലാകെ സിപിഐഎം പ്രവർത്തകർക്കു നേരെ അക്രമം നടക്കപ്പെടുകയാണ്. സിപിഎമ്മുകാരുടെ വീടുകളും പാർട്ടി ഓഫീസുകളും തകർക്കപ്പെടുന്നു. മഹാനായ ലെനിന്റെ പ്രതിമയെ പോലും ഭയന്ന്, ആർഎസ്എസ് സംഘം അത് തകർക്കുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്യുന്നു.
ത്രിപുരയിലെ ജനങ്ങളെ അണിനിരത്തി ഈ ഫാസിസ്റ്റ് നീക്കങ്ങളെ ചെറുക്കും എന്നതിൽ സംശയമില്ല, പൊരുതുന്ന ത്രിപുരയിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതാണ് പുറത്ത് വരുന്ന ദൃശ്യങ്ങൾ. പണം, അധികാരം, അക്രമം എന്നിവ കൂട്ടിക്കലർത്തി ജനാധിപത്യത്തിന് പുതിയ നിർവചനം നൽകാനാണ് ആർഎസ്എസ് ശ്രമം. അക്രമങ്ങളെ ജിദ്ദ നവോദയ ശക്തമായി അപലപിക്കുന്നു എന്ന് നവോദയ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
കെ.ടി മുസ്തഫ പെരുവള്ളൂർ
ത്രിപുരയിലെ അക്രമങ്ങളെ ജിദ്ദ നവോദയ ശക്തമായി അപലപിച്ചു
11:25 PM Mar 12, 2018 | Deepika.com