ഫ്ളോറിഡ: സ്കൂളിൽ വെടിവയ്പു നടത്തിയ നിക്കോളാസ് ക്രൂസിനു ആളുകളെ കൊല്ലുന്നതിനുള്ള പ്രവണത ഉണ്ടെന്ന സൂചന ലഭിച്ചിട്ടും നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റെ രാജിവയ്ക്കണമെന്നു ഫ്ളോറിഡ ഗവർണർ റിക്ക് സ്കോട്ട്.
പതിനേഴ് നിരപരാധികൾ മരിച്ച സംഭവത്തിൽ ക്ഷമ ചോദിച്ചാൽ ഇവരുടെ ജീവൻ തിരിച്ചുകിട്ടുമോ? പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാടിൽ വേദനിക്കുന്ന ഹൃദയങ്ങളെ ആശ്വസിപ്പിക്കുവാൻ ഇത്തരം നടപടികൾക്കൊണ്ടാവുമോ എന്നും ഗവർണർ ചോദിച്ചു.
പ്രതിയുമായി അടുത്ത ബന്ധമുള്ള ഒരാൾ മയാമി ഫീൽഡ് ഓഫീസിൽ നൽകിയ വിവരമനുസരിച്ച് നടപടി എടുത്തിരുന്നുവെങ്കിൽ ഇത്രയും വലിയ ഒരു ദുരന്തം ഒഴിവാക്കാമായിരുന്നു. അച്ചടക്കലംഘനത്തിന് സ്കൂളിൽനിന്നും പുറത്താക്കിയ ക്രൂസിന് ദിവസങ്ങൾക്കുള്ളിൽ ഇത്രയും മാരകശേഷിയുള്ള റൈഫിൾ വാങ്ങുന്നതിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ്റ് ലഭിച്ചത് എങ്ങനെയെന്നും ഗവർണർ ചോദിച്ചു.
എഫ്ബിഐക്ക് ലഭിച്ച ടിപ് ലൈൻ സന്ദേശം അന്വേഷിക്കാതെ പോയതെന്താണെന്നു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിന് അറ്റോർണി ജനറൽ ജെഫ് ഡെസൽഫ്ഡ് ഉത്തരവിട്ടു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഫ്ളോറിഡ സ്കൂൾ വെടിവയ്പ്; എഫ്ബിഐ ഡയറക്ടർ രാജിവയ്ക്കണം: ഗവർണർ
06:25 PM Feb 17, 2018 | Deepika.com