ഫ്ളോറിഡ: ഫ്ളോറിഡയിലെ സ്കൂളിൽ വെടിവയ്പ് നടത്തിയ പ്രതി നിക്കളസ് ക്രൂസ് (19) കോടതിയിൽ കുറ്റം സമ്മതിച്ചു. ഫെബ്രുവരി 15 വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് പ്രതിയെ ഫോർട്ട് ലൊഡർ ഡെയിൽ കോടതിയിൽ ഹാജരാക്കിയത്. 17 പേരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. വെടിവയ്പ് നടത്തിയതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ബ്രൊവേഡ് കൗണ്ടി ഷെറിഫ് സ്കോട്ട് ഇസ്രയേൽ പുറത്തുവിട്ടു. പരിക്കേറ്റവരിൽ 15 പേർ ആശുപത്രിയിൽ കഴിയുന്നതായി ഇസ്രയേൽ പറഞ്ഞു.
പ്രതിയായ നിക്കളസ് ക്രൂസ് 2.19 നാണ് സ്കൂളിൽ എത്തിയത്. കറുത്ത കെയ്സിൽ ഒളിപ്പിച്ചുവച്ചിരുന്ന തോക്ക് ഉപയോഗിച്ച് 1214 ,1215, 1216 തുടങ്ങിയ ക്ലാസ് റൂമിലുള്ള വിദ്യാർഥികൾക്കു നേരെ വെടിവച്ചു. തുടർന്ന് രണ്ടാം നിലയിലെ 1234 റൂമിലുള്ള കുട്ടികൾക്കു നേരെ വെടിവച്ചതിനുശേഷം മൂന്നാം നിലയിലെത്തി തോക്കു അവിടെ ഉപേക്ഷിച്ചു. സ്റ്റെയർ കേസിലൂടെ ഓടി താഴെയെത്തി ടെന്നിസ് കോർട്ടിനെ ലക്ഷ്യമാക്കി ഓടിയ പ്രതി അവിടെ കൂടെ നിന്നിരുന്ന കുട്ടികൾക്കിടയിലൂടെ നടന്ന് തൊട്ടടുത്തുള്ള വാൾമാർട്ടിലെ സബ് വെയിൽ നിന്നും ജ്യൂസ് കഴിച്ചു. 3.01ന് അടുത്തുള്ള മക്ക് ഡൊണാൾഡിൽ എത്തി. 3.41ന് മെക്ക് ഡോണാൾഡിൽ നിന്നും പുറത്തിറങ്ങി നടന്ന നീങ്ങവെയാണ് 4700 വിദ്യം ലേക്കസ് ഡ്രൈവിൽ വച്ചു പോലീസ് പിടികൂടിയത്.
പ്രതി വെടിവയ്ക്കുവാൻ ഉപയോഗിച്ചത് എആർ 15 റൈഫിളാണ്. വെടിവയ്പ്പിൽ മരിച്ചവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. 14 മുതൽ 49 വയസുള്ളവരാണ് മരിച്ചവർ . ഇവരിൽ എട്ടു പെണ്‍കുട്ടികളും, ഒന്‍പതു ആണ്‍കുട്ടികളും ഫുട്ബോൾ കോച്ചുമുണ്ട്.
റിപ്പോർട്ട്: പി. പി. ചെറിയാൻ