കുവൈത്ത് സിറ്റി : മൂന്നു ദിവസമായി കുവൈത്തിന്റെ നേതൃത്വത്തിൽ നടന്ന ഇറാഖ് പുനരുദ്ധാരണ ഉച്ചകോടി അവസാനിച്ചു. കുവൈത്ത്, തുർക്കി, സൗദി, ഖത്തർ , യുഎഇ, ഇസ്ലാമിക് ഡെവലപ്മെൻറ് ബാങ്ക്, അറബ് ഫണ്ട് ഫോർ ഇക്കണോമിക് ആൻഡ് സോഷ്യൽ ഡെവലപ്മന്റെ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങൾ 3000 കോടി ഡോളർ സാഹായധനവും വായ്പയും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാവിലെ നടന്ന ഒദ്യോഗിക ഉദ്ഘാടനം കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്ബാഹ് നിർവ്വഹിച്ചു.
തീവ്രവാദികൾക്കെതിരെ ധീരമായി പോരാടി വിജയം വരിച്ച ഇറാഖി ജനതയെ അഭിനന്ദിച്ച അമീർ തകർന്നടിഞ്ഞ രാജ്യത്തെ സഹായിക്കുവാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. കാരുണ്യത്തിന്റെ നോട്ടമാണ് ഇറാഖിൽ നിന്നുയുരുന്നത്. കുവൈത്തിന്റെ ക്ഷണം സ്വീകരിച്ചു സമ്മേളനത്തിൽ പങ്കെടുത്ത രാഷ്ട്ര പ്രതിനിധികളെയും സന്നദ്ധ സംഘടനകളെയും ബിസിനസ് ഗ്രൂപ്പുകളോടും അമീർ നന്ദി അറിയിച്ചു.
യുഎൻ കണക്കുപ്രകാരം ഇറാഖിൽ അഭയാർഥികളായി കഴിയുന്നത് 26 ലക്ഷം ജനങ്ങളാണ്. ജനങ്ങൾ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടുന്ന കാഴ്ചയാണ് രാജ്യമെങ്ങും. ആരോഗ്യ മേഖലയും , വിദ്യാഭാസ മേഖലയും വലിയ പ്രതിസന്ധികളാണ് നേരിടുന്നത് . നാമമാത്രമായ ഹെൽത്ത് സെന്ററുകളും ആശുപത്രികളുമാണ് പ്രവർത്തിക്കുന്നത്. അതിൽ തന്നെ മരുന്നോ മറ്റു ചികൽസ നടത്തുവാനുള്ള സംവിധാനങ്ങളോ ഇല്ലാത്തൊരു അവസ്ഥയാണ്.
അന്താരാഷ്ട സമൂഹത്തിന്റെ അടിയന്തര ശ്രദ്ധ ഇറാഖിലേക്ക് ലഭിച്ചില്ലെങ്കിൽ രാജ്യം വലിയ ദുരിതത്തിലായിരിക്കും പോവുകയെന്ന് ഇറാഖ് അധികൃതർ വ്യക്തമാക്കി. അതിനിടെ ഇറാഖിലെ വിവിധ പദ്ധതികളിൽ നിക്ഷേപിക്കാൻ വ്യവസായ സ്ഥാപനങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്. 76 രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും 107 മേഖലാ രാജ്യാന്തര സന്നദ്ധസംഘനകളും സ്വകാര്യ മേഖലയിലേത് ഉൾപ്പെടെ 1850 കന്പനികളും പങ്കെടുത്ത സമ്മേളനം വലിയ വിജയമായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇറാഖ് പുനരുദ്ധാരണ ഉച്ചകോടി സമാപിച്ചു
11:24 PM Feb 15, 2018 | Deepika.com