റിയാദ്: ജനാദ്രിയ ഫെസ്റ്റിവലിലെ അഥിതി രാജ്യമായ ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളിലെയും പ്രമുഖരെ പങ്കെടുപ്പിച്ചു പ്രത്യേക സെമിനാർ സംഘടിപ്പിച്ചത്.
ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാര വാണിജ്യബന്ധം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ഇരു രാജ്യങ്ങളുടെയും സാന്പത്തിക വളർച്ചക്ക് ഇത് കരുത്തുപകരുമെന്നും റിയാദിൽ നടന്ന ഇന്ത്യസൗദി സാന്പത്തിക സഹകരണവും നിക്ഷേപസാധ്യതകളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ജനാദ്രിയ ഫെസ്റിവലിനോടനുബന്ധിച്ചു രണ്ടു ദിവസങ്ങളിലായി റിയാദിൽ നടന്ന സെമിനാറിൽ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ്, ഇന്ത്യയിലെ സൗദി അംബാസഡർ ഡോ.സൗദ് മുഹമ്മദ് അൽ സാത്തി, ഇന്ത്യൻ കൌണ്‍സിൽ ഫോർ വേൾഡ് അഫയേഴ്സ് ഡയറക്ടർ ജനറൽ നളിൻ സൂരി എന്നിവർ സംസാരിച്ചു.
ഇരു രാജ്യങ്ങളിലെയും സംരംഭകർക്ക് നിക്ഷേപത്തിനായി ധാരാളം സാധ്യതകളുണ്ടെങ്കിലും അതൊന്നും ശരിയായ രീതിയിൽ വിനിയോഗിക്കപ്പെടുന്നില്ലെന്നും അറബ് ചേംബറിന്റെയും ഗൾഫ് ചേംബറിന്റയും ഭാരവാഹികൾ സെമിനാറിൽ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളിലെയും വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരും സെമിനാറിൽ പങ്കെടുത്തു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
ഇന്ത്യ സൗദി വാണിജ്യബന്ധം വളർച്ചയുടെ പാതയിലെന്നു ജനാദ്രിയ ഫെസ്റിവലിനോടനുബന്ധിച്ചു നടന്ന സെമിനാർ
11:22 PM Feb 15, 2018 | Deepika.com