35 ആഴ്ചയും അഞ്ചു ദിവസവും പ്രായമായ ഇരട്ടകുട്ടികളെ 2016 ഡിസംബർ 29 നാണ് സിസേറിയനിലൂടെ പുറത്തെടുത്തത്. നെഞ്ചും വയറും പരസ്പരം ഒട്ടിയിരുന്ന കുട്ടികളുടെ ശ്വാസകോശവുമായി ബന്ധപ്പെട്ട ഡയഫ്രവും ലിവറും ഹൃദയത്തിന്റെ ഒരു ഭാഗവും പരസ്പരം പങ്കുവയ്ക്കുന്ന സ്ഥിതിയിലായിരുന്നു ഇവരുടെ ജനനം.
ദീർഘനാളുകളായി ശസ്ത്രക്രിയയ്ക്ക് തയാറെടുത്തുകൊണ്ടിരുന്ന കുട്ടികളെ പൂർണമായും ജനുവരി 13 നാണ് വേർതിരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 75 ശസ്ത്രക്രിയാ വിദഗ്ധരും അനസ്തേഷ്യോളജിസ്റ്റ്, കാർഡിയോളജിസ്റ്റ്, നഴ്സുമാർ തുടങ്ങിയവരാണ് ഏഴു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയക്കു നേതൃത്വം നൽകിയതെന്ന് ടെക്സസ് ചിൽഡ്രൻസിലെ ചീഫ് സർജനും പ്ലാസ്റ്റിക്ക് സർജറി വിദഗ്ധനുമായ ഡോ. ലാറി ഹോളിയർ പറഞ്ഞു. രണ്ടു കുട്ടികൾക്കും പൂർണ്ണ ആരോഗ്യം ലഭിച്ചു ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. ലാറി പറഞ്ഞു.
കുട്ടികളുടെ മാതാവായ അന്നാ ഹോപ് കഴിഞ്ഞ രണ്ടു വർഷത്തോളമായി ഞങ്ങൾ പ്രാർത്ഥിക്കുകയായിരുന്നുവെന്നും ഇപ്പോൾ രണ്ടുപേർക്കും രണ്ടു ബെഡിൽ കിടക്കുന്നതു കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും എല്ലാവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്നും അറിയിച്ചു.
റിപ്പോർട്ട്: പി.പി.ചെറിയാൻ