മയാമി (ഫ്ളോറിഡ): മുഖത്ത് വളർന്നു വന്ന പത്ത് പൗണ്ടോളമുള്ള ട്യൂമർ നീക്കം ചെയ്യുന്നതിനായി ക്യൂബയിൽ നിന്നും മയാമിയിലെ ഹോൾട്ട്സ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം പറന്നുവന്ന ഇമ്മാനുവേൽ സയാസ് എന്ന പതിനാലുകാരന്റെ ട്യൂമർ നീക്കം ചെയ്യൽ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതിൽ ഡോക്ടർമാർ വിജയിച്ചുവെങ്കിലും ശസ്ത്രക്രിയയെ തുടർന്ന് ശ്വാസകോശം, കിഡ്നി അവയവങ്ങളിലുണ്ടായ തകരാറുകളെ നിയന്ത്രിക്കാനാവാതെ ഇമ്മാനുവേൽ മരണത്തിന് കീഴടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഒരാഴ്ച മുന്പായിരുന്നു ശസ്ത്രക്രിയ ജനുവരി 19 നായിരുന്നു ഒൗദ്യോഗികമായി മരണം സ്ഥിരീകരിച്ചത്.
ബാസ്ക്കറ്റ്ബോൾ വലിപ്പമുള്ള ട്യൂമർ കഴുത്തിലെ കശേരുക്കളെ തകർക്കാൻ സാധ്യതയുണ്ടെന്നു ഡോക്ടറന്മാരുടെ അഭിപ്രായത്തെ തുടർന്നാണ് അടിയന്തിര ശസ്ത്രക്രിയക്ക് ഇമ്മാനുവേലിന്റെ കുടുംബം തയ്യാറായത്.
ഇമ്മാനുവേലിന്റെ ജീവൻ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. ശസ്ത്ര ക്രിയയിലൂടെ നല്ലൊരു ജീവിതം ലഭിക്കുമെന്നും ഞങ്ങൾ ആശിച്ചു. പക്ഷേ അതൊന്നും യാഥാർത്ഥ്യമായില്ല. മയാമി ഹെൽത്ത് സിസ്റ്റം ഓറൽ ആന്റ് മാക്ലില്ലൊഫേഷ്യൽ ചീഫ് ഡോ. റോബർട്ട് മാർക്സ് പറഞ്ഞു.
ഇമ്മാനുവേലിന്റെ ശരീരം കൂടുതൽ പഠനത്തിനായി മെഡിക്കൽ കോളേജിനു വിട്ടുകൊടുത്തതായും ഡോക്ടർ വെളിപ്പെടുത്തി. അസ്ഥിയുടെ വളർച്ചയ്ക്കു പകരം കോശങ്ങളുടെ വളർച്ചയ്ക്കുണ്ടാകുന്ന പോളിയോ സ്റ്റോറ്റിക്ക് ഫൈബ്രസ് ഡിസ്പ്ലാസിയ എന്ന രോഗമാണ് ഇമ്മാനുവേലിന്റെ ജീവൻ അപഹരിച്ചത്.
റിപ്പോർട്ട്: പി.പി.ചെറിയാൻ
മുഖത്തെ ട്യൂമർ നീക്കം ചെയ്തിട്ടും ഇമ്മാനുവേലിന്റെ ജീവൻ നിലനിർത്താനായില്ല
10:03 PM Jan 23, 2018 | Deepika.com