മാറ്റിവച്ച ഹൃദയവുമായി മൂന്നു വയസുകാരി പുതു ജീവിതത്തിലേക്ക്

12:10 AM Jan 19, 2018 | Deepika.com
എൽക്കഗ്രോവ് (കലിഫോർണിയ): മൂന്നു വയസുകാരിയായി മറിയക്ക് ജനിച്ചു ഒന്പതുമാസമാകുന്പോഴേക്കും ഹൃദയത്തിന് മാരക രോഗമാണെന്ന് കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞിരുന്നു. പരിശോധനയിൽ റസ്ട്രക്റ്റീവ് കാർഡിയോപതി എന്ന രോഗമാണെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ ഭാവി പ്രതീക്ഷകൾ അസ്തമിച്ചു. ഇനിയും മറിയക്കു മുന്നിൽ ഒറ്റ ചികിത്സ മാത്രമേ ഉള്ളൂ പുത്തൻ ഹൃദയം വച്ചു പിടിപ്പിക്കുക എന്നതു മാത്രം.

മൂന്നുവർഷമായി നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ചത് കഴിഞ്ഞ ദിവസം ലൂസില്ല പാക്കാർഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നിന്നും ഡോക്ടർരുടെ ഫോണ്‍ കോൾ ലഭിച്ചതോടെയാണ്. ഒരു നിമിഷം പോലും വൈകിക്കാതെ മറിയയേയും കൂട്ടി മാതാപിതാക്കളായ ലിസയും മാർട്ടിനും ആശുപത്രിയിലേക്ക് കുതിച്ചു. ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയക്ക് സ്വന്തം പോക്കറ്റിൽ നിന്നും 500,000 ഡോളർ ചെലവഴിക്കാനുള്ള സാന്പാദ്യമൊന്നും മാതാപിതാക്കൾക്കില്ലായിരുന്നു. എന്നാൽ ഇവരുടെ ആവശ്യം അറിഞ്ഞു സുഹത്തുക്കളും കുടുംബാംഗങ്ങളും നിർലോഭമായ സഹായ സഹകരണം നൽകി.

15 ന് മറിയയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ചില ദിവസങ്ങൾ കൂടി മയക്കി കിടത്തേണ്ടിവരുമെന്നും അതിനശേഷം പൂർണ ആരോഗ്യം വീണ്ടെടുക്കാമെന്നും ഡോക്ടർമാർ പറഞ്ഞു. മാതാപിതാക്കളോടൊപ്പം മറിയയെ സ്നേഹിക്കുന്നവരും കുട്ടിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി ഉള്ളുരുകി പ്രാർഥിക്കുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ