ഡാളസ്: മൂന്നു വയസുകാരി ഷെറിന്റെ മരണത്തിൽ എറണാകുളം സ്വദേശിയായ വളർത്തു പിതാവ് വെസ്ലി മാത്യൂസിനെതിരേ യുഎസിലെ ഡാളസ് കൗണ്ടി കോടതി ജൂറി വെള്ളിയാഴ്ച കൊലക്കുറ്റം ചുമത്തി. കുറ്റം തെളിഞ്ഞാൽ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം. വളർത്തമ്മ സിനിക്കെതിരേ കുഞ്ഞിനെ ഒറ്റയ്ക്കാക്കി എന്ന ഗുരുതര കുറ്റവും ചുമത്തിയിട്ടുണ്ട്. ഇരുവരും അറസ്റ്റിലാണ്.
ബിഹാറിലെ നളന്ദയിൽനിന്നാണ് ദന്പതികൾ ഷെറിനെ ദത്തെടുത്തത്. നവംബർ ആദ്യം കാണാതായ കുഞ്ഞിന്റെ മൃതദേഹം രണ്ടാഴ്ചയ്ക്കുശേഷം വീട്ടിൽനിന്നു മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു കണ്ടെടുത്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വെസ്ലിക്കെതിരേ കൊലക്കുറ്റം ചുമത്തിയത്. അക്രമം മൂലമുള്ള നരഹത്യ, മറ്റൊരാൾ നടത്തിയ കൊലപാതകം എന്നീ സാധ്യതകളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
തെളിവു നശിപ്പിക്കൽ, കുഞ്ഞിനെ പരിക്കേൽപ്പിക്കൽ, ഒറ്റയ്ക്കാക്കൽ, അപകടത്തിലാക്കൽ തുടങ്ങിയ കുറ്റങ്ങളും വെസ്്ലിക്കെതിരേ ചുമത്തിയിട്ടുണ്ട്.
പുലർച്ചെ മൂന്നിന് പാലു കുടിക്കാൻ വിസമ്മതിച്ച ഷെറിനെ വീടിനു പുറത്തു നിർത്തിയെന്നും കുറച്ചു സമയം കഴിഞ്ഞു നോക്കിയപ്പോൾ കണ്ടില്ലെന്നുമാണ് വെസ്ലി ആദ്യം മൊഴി നല്കിയത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ മൊഴി മാറ്റി. നിർബന്ധിച്ചു പാലു കുടിപ്പിച്ചപ്പോൾ തൊണ്ടയിൽ കുരുങ്ങി കുഞ്ഞു മരിച്ചുവെന്നും മൃതദേഹം കലുങ്കിനടിയിൽ ഉപേക്ഷിച്ചുവെന്നും സമ്മതിച്ചു. എന്നാൽ, നഴ്സ് കൂടിയായ ഭാര്യ സിനി വീട്ടിലുണ്ടായിരുന്നിട്ടും സഹായം തേടിയില്ല.
കുഞ്ഞ് അമേരിക്കയിലെത്തിയശേഷം ഉപദ്രവിക്കപ്പെട്ടുവെന്നും അസ്ഥികൾക്കു പൊട്ടലുണ്ടെന്നും ശിശുരോഗവിദഗ്ധ കോടതിയിൽ മൊഴി നല്കിയിരുന്നു.
കേസിൽ സഹകരിച്ച ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ അനുപം റോയ്ക്ക് ഡാളസ് കൗണ്ടി അന്റോർണി ഫെയ്ത് ജോൺസൺ നന്ദി അറിയിച്ചു.
ഷെറിന്റെ മരണം: വളർത്തുപിതാവ് വെസ്ലിക്കെതിരേ കൊലക്കുറ്റം
02:04 AM Jan 14, 2018 | Deepika.com