മോണ്റൊ (ലൂസിയാന): ലൂസിയാന വെസ്റ്റ് മോണ്റൊയിലുള്ള പെറ്റ് ഹോട്ടലിലെ ജീവനക്കാരി ലോറ വില്യംസ് റെ പിറ്റ്ബുളിന്റെ ആക്രമണത്തിൽ ജനുവരി 9 ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടതായി ത്വചിത്ത പാരിഷ് ഷെറിഫ് ഓഫീസ് അറിയിച്ചു. സ്മിത്ത് സ്ട്രീറ്റിലുള്ള ഹാപ്പി ഹൗസ് ഹോട്ടലിലെത്തിയ അന്പതു പൗണ്ടു തൂക്കമുള്ള പിറ്റ്ബുളാണ് ലോറയെ ആക്രമിച്ചത്. അഞ്ചു കുട്ടികളുടെ മാതാവാണ് ലോറ.
ഇത്തരമൊരു സംഭവം ആദ്യമായാണ് സംഭവിക്കുന്നതെന്ന് ഹോട്ടൽ ഉടമസ്ഥൻ പറഞ്ഞു. പിറ്റ്ബുളിനു പെട്ടെന്നു പ്രകോപനം ഉണ്ടാകുന്നതിനുള്ള കാരണം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവസ്ഥലത്തു പെട്ടെന്ന് പോലീസെത്തിയെങ്കിലും മാരകമായ മുറിവേറ്റ ലോറ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. നായയെ പിന്നീട് അനിമൽ കണ്ട്രോൾ ഏറ്റെടുത്തതായി ഷെറിഫ് ഓഫീസ് അറിയിച്ചു.
വളർത്തുമൃഗങ്ങൾ പ്രത്യേകിച്ചു പിറ്റ്ബുൾ വർഗത്തിലുള്ള വലിയയിനം നായകൾ എപ്പോൾ പ്രകോപിതരാകും എന്ന് മനസിലാക്കുക അസാധ്യമാകയാൽ വളരെ ശ്രദ്ധയോടു കൂടെ മാത്രമേ ഇവയുമായി ഇടപഴകാൻ എന്ന താക്കീതാണ് ഇത്തരം സംഭവങ്ങൾ നൽകുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പിറ്റ്ബുളിന്റെ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരി കൊല്ലപ്പെട്ടു
10:10 PM Jan 11, 2018 | Deepika.com