കുവൈത്ത് സിറ്റി : ലോക മലയാളി പ്രവാസികൾക്കായി കേരള സർക്കാർ രൂപികരിച്ച ലോക കേരള സഭയിലേയ്ക്ക് കുവൈത്തിൽ നിന്നും രണ്ടുപേരെ കൂടി നോമിനേറ്റ് ചെയ്തു. ഇൻഡ്യൻ നാഷണൽ കോണ്ഗ്രസിന്റെ പ്രവാസി സംഘടനയായ ഒഐസിസിയുടെ കുവൈത്ത് ദേശിയ പ്രസിഡന്റും, നോർക്ക മുൻ ഡയറക്ടറുമായ വർഗീസ് പുതുകുളങ്ങര, കഐംസിസി മുൻ പ്രസിഡന്റും, നോർക്ക ഡയറക്ടറുമായ ഷറഫുദ്ദീൻ കണ്ണോത്ത് എന്നിവരെയാണ് കേരള ഗവർമെന്റ് നാമനിർദ്ദേശം ചെയ്തത്.
നേരത്തെ പ്രവാസി ക്ഷേമ ബോർഡ് പ്രതിനിധി എൻ.അജിത്ത് കുമാർ , സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സാം പൈനംമൂട് എന്നിവരെ സർക്കാർ നോമിനേറ്റ് ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളായ മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാമുഹ്യസാംസ്കാരിക സേവന കലാ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘാടകരിൽ നിന്നും തെരെഞ്ഞെടുക്കപെടുന്ന 177 പേരെയാണു സർക്കാർ ലോക കേരള സഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യുന്നത്.
മുഖ്യമന്ത്രിയായിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവും ചീഫ് സെക്രട്ടറി സഭാ സെക്രട്ടറി ജനറലുമായിരിക്കും. സഭാ നടപടികൾ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. സഭാ നേതാവ് നിർദേശിക്കുന്ന ഒരു പാർലമെന്റംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളിൽനിന്ന് ഒരംഗം, ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒരംഗം, യൂറോപ്പിൽ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളിൽ നിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയം.
വർഷങ്ങളായി കുവൈത്തിലെ പ്രവാസി മലയാളികൾക്കിടയിൽ നിസ്വാർത്ഥ സേവനം നടത്തുന്ന ഒഐസിസി ദേശീയ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര രാഷ്ട്രീയ സാമൂഹ്യരംഗത്ത് സുപരിചിതനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് ഒഐസിസി മാതൃകാപരമായ പങ്കാണു പ്രവാസിമലയാളികൾക്കിടയിലും കേരളത്തിലെ ജില്ലകൾ കേന്ദ്രീകരിച്ചുള്ള കാരുണ്യപ്രവർത്തനങ്ങളിലും വഹിക്കുന്നത്. വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചുനൽകുന്ന ഭവന പദ്ധതികൾ ഉൾപ്പെടെ കുവൈത്ത് ഒഐസിസി നടത്തിവരുന്നു. ലോക കേരള സഭയിലേയ്ക്കുള്ള നാമനിർദ്ദേശം സന്തോഷം പകരുന്നുവെന്നും, ഈ സന്തോഷം കുവൈത്തിലെ പ്രവാസിമലയാളികളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നതായും വർഗീസ് പുതുകുളങ്ങര പറഞ്ഞു.
കുവൈത്ത് ഒഐസിസിക്ക് ലഭിച്ച വലിയൊരംഗീകാരമായിട്ടാണു താൻ ഈ സ്ഥാനത്തെ കാണുന്നതെന്നും ഏത് സ്ഥാനവും വലിപ്പചെറുപ്പമില്ലാതെ സമൂഹത്തിലെ പാർശ്വവല്ക്കരിക്കപെട്ടവരുടെ സേവനത്തിനായി വിനിയോഗിക്കാനാണു താൽപര്യമെന്നും തുടർന്നും കുവൈത്തിലെ മലയാളികൾക്കിടയിൽ കൂടുതൽ ക്ഷമയോടെ കരുത്തോടെ പ്രവർത്തിക്കാൻ അംഗീകാരം ഉപകാരപെടുമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ലോക കേരള സഭയിലേക്ക് വർഗീസ് പുതുകുളങ്ങരയെയും ഷറഫുദ്ദീൻ കണ്ണോത്തിനെയും തെരഞ്ഞുടുത്തു
09:34 PM Dec 30, 2017 | Deepika.com