ബ്രൂക്ക്ലിൻ (ന്യൂയോർക്ക്): കൗമാരക്കാരായ പെണ്‍കുട്ടികൾ കൂട്ടം ചേർന്ന് മുസ്ലീം വനിതക്കു നേരെ വംശീയാധിക്ഷേപ ആക്രമണം നടത്തിയതായി ബ്രൂക്ക്ലിൻ പോലീസ് വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. പരുക്കുകൾ നിസാരമാണെങ്കിലും വിശദ പരിശോധനക്കായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രൂക്ലിൻ ഡൗണ്‍ ടൗണ്‍, ആഡം സ്ട്രീറ്റിലുള്ള പനീറ ബ്രഡിൽ കാപ്പി കുടിച്ചു കൊണ്ടിരിക്കെ പെണ്‍കുട്ടികൾ ഇവരുടെ സമീപത്തെത്തി ഭീകരരെന്ന് വിളിച്ചു അധിക്ഷേപിക്കുകയും, ശരീരത്തിൽ ആക്രമിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തതായി ആക്രമണത്തിനിരയായ സൊവദ് കിരമ പറഞ്ഞു.
പെണ്‍കുട്ടികൾ ഇവരെ മർദ്ദിക്കുന്പോൾ കൂടിനിന്നവർ പ്രതികരിക്കാതെ കാഴ്ചക്കാരായി നിന്നുവെന്നും ഇവർ പറഞ്ഞു. മർദനത്തിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ പെണ്‍കുട്ടികൾ കാപ്പി കുടിച്ചതിനുശേഷം പുറത്തേക്കു പോകുകയായിരുന്നു. ’’ എന്റെ ജീവിതത്തിൽ ഇതുപോലൊരു സംഭവം ആദ്യമായാണ്’’ . സംഭവത്തിന്റെ തുടക്കത്തിൽ തന്നെ പെണ്‍കുട്ടികളോടു നിശബ്ദത പാലിക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ മർദനം തുടരുകയായിരുന്നുവെന്നും ഇവർ കുറ്റപ്പെടുത്തി.
കിരമയ്ക്കു നേരെ നടന്നതു വംശീയാക്രമണമാണെന്നും ഇതിനെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ ഉടനെ കണ്ടെത്തണമെന്നും അമേരിക്കൻ ഇസ്ലാമിക് കൗണ്‍സിൽ ന്യൂയോർക്ക് ചാപ്റ്റർ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 800 577 8477 TIPS വിളിച്ച് അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മുസ്ലീം വനിതക്കു നേരെ ബ്രൂക്ക്ലിനിൽ വംശീയാക്രമണം
09:29 PM Dec 30, 2017 | Deepika.com